ഓണക്കാലത്തെ തിരക്കിന് പിന്നാലെ സംസ്ഥാനത്തെ കൊവിഡ് കേസുകളിൽ വർധന

By Web TeamFirst Published Sep 17, 2022, 10:11 AM IST
Highlights

സെപ്തംബർ ഒന്നാം തിയതി 1238 കൊവിഡ് കേസുകളായിരുന്നു സംസ്ഥാനത്ത് ഉണ്ടായിരുന്നത്. ഓണാഘോഷമടക്കം തിരക്കുകൾ നിറഞ്ഞ ആഴ്ച്ചകൾക്ക് ശേഷം കേസുകൾ കൂടാൻ തുടങ്ങി.

തിരുവനന്തപുരം: ഓണക്കാലത്തെ തിരക്കിന് പിന്നാലെ സംസ്ഥാനത്തെ കൊവിഡ് കേസുകളിൽ വർധനവ്. സെപ്തംബർ മാസം തുടക്കത്തിലുണ്ടായിരുന്നതിന്‍റെ ഇരട്ടിയായാണ് കൊവിഡ് കേസുകൾ ഉയർന്നത്. സെപ്തംബർ ഒന്നാം തിയതി 1238 കൊവിഡ് കേസുകളായിരുന്നു സംസ്ഥാനത്ത് ഉണ്ടായിരുന്നത്. ഓണാഘോഷമടക്കം തിരക്കുകൾ നിറഞ്ഞ ആഴ്ച്ചകൾക്ക് ശേഷം കേസുകൾ കൂടാൻ തുടങ്ങി. ഈ മാസം പത്താം തിയതി കൊവിഡ് കേസുകൾ 1800 ആയി ഉയർന്നു. 13ന് 2549 കൊവിഡ് കേസുകളും 18 മരണവുമായി ഉയർന്നു. ഇപ്പോഴും കൊവിഡ് കേസുകൾ 1500നും 2500നും ഇടയിൽ തുടരുകയാണ്. വരും ദിവസങ്ങളിലും കേസുകൾ ഉയരാനാണ് സാധ്യത. 

കൊവിഡ് എന്ന പകർച്ചവ്യാധിയുടെ അവസാനമടുത്തതായി കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘടന അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ രാജ്യങ്ങൾ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാറായിട്ടില്ലെന്നും ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം പറഞ്ഞു. കൊവിഡ് വ്യാപനത്തെ തുടർന്ന് 2020 ജനുവരിയിലാണ് അന്താരാഷ്ട്ര ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

Also Read: മൂക്കിലൂടെ എടുക്കാവുന്ന കൊവിഡ് വാക്സിൻ; ഫലപ്രദമാകുമെന്ന് ലോകാരോഗ്യസംഘടന

''നമ്മള്‍ വിജയം കാണാനാകുന്ന സ്ഥിതിയിലാണ്. ഇതാണ് കൂടുതൽ കഠിനമായി ഓടേണ്ട സമയം. വിജയസ്ഥാനത്തെത്താൻ ഒരുമിച്ച് പരിശ്രമിക്കാം.'' കൊവിഡ് തുടങ്ങിയതിന് ശേഷം ലോകാരോഗ്യ സംഘടനാതലവനിൽ നിന്ന് കേൾക്കുന്ന ഏറ്റവും പ്രതീക്ഷാനിർഭരമായ വാക്കുകളാണ് ഇത്. ആദ്യത്തെ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്ത് 19 മാസത്തിന് ശേഷമുള്ള  ലോകാരോഗ്യ സംഘടന തലവന്‍റെ വാക്കുകളെ ആശ്വാസത്തോടെയാണ് ലോകരാജ്യങ്ങൾ കാണുന്നത്. ലോകത്ത് ഇതുവരെ അറുപത് ലക്ഷം ജീവനാണ് കൊവിഡ് കവർന്നത്. 606 ദശലക്ഷം പേർക്ക് ലോകത്താകെ കൊവിഡ് ബാധിച്ചു. 2020 മാർച്ചിന് ശേഷം കഴിഞ്ഞയാഴ്ച കൊവിഡ് മരണനിരക്ക് ഏറ്റവും താഴ്ന്ന നിലയിലായിരുന്നു. ഇതേ തുടർന്നാണ് ലോകാരോഗ്യ സംഘടനാ തലവന്‍റെ പ്രതികരണം. അതേസമയം, നിലവിലെ കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നത് കൂടുതൽ വകഭേദങ്ങൾക്ക് വഴിയൊരുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. 

click me!