നിരീക്ഷണത്തിലിരുന്ന കൊവിഡ് രോഗികൾ പുറത്തിറങ്ങി: കായംകുളം നഗരത്തിൽ കർശന ജാഗ്രത; റൂട്ട് മാപ്പ് ഉടനെ

By Web TeamFirst Published Jun 26, 2020, 10:14 PM IST
Highlights

മുംബൈയിൽ നിന്ന് എത്തിയ അച്ഛനും മകനും ഇന്നാണ് കൊവിഡ് സ്ഥിരീകരിച്ചത്. നാട്ടിലെത്തി 14 ദിവസത്തിന് ശേഷം അയച്ച സ്രവ ഫലമാണ് പോസിറ്റീവായത്.

ആലപ്പുഴ: കൊവിഡ് രോഗികൾ പൊതുഇടങ്ങളിൽ എത്തിയതിനെ തുടർന്ന് കായംകുളത്ത് കർശന ജാഗ്രത. ചെന്നിത്തല സ്വദേശിയായ 63 കാരനും മകനുമാണ് നഗരത്തിൽ എത്തിയത്. വീട്ടിൽ  നിരീക്ഷണത്തിൽ ഇരിക്കെവേ 63 കാരന്‍‌ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഡോക്ടറെ കാണാനാണ് മകന്‍റെ ഒപ്പം കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിയത്.  

സ്വകാര്യ ആംബുലൻസിലാണ് ഇരുവരും ചെന്നിത്തലയിൽ നിന്നും കായംകുളംആശുപത്രിയിലെത്തിയത്. എന്നാൽ, ഓട്ടോറിക്ഷയിലാണ് ഇവര്‍ തിരികെ പോയത്. പോകുംവഴി വഴി കടകളിലും മറ്റും കയറി. ഇതോടെ ഇവര്‍ സഞ്ചരിച്ച ഓട്ടോയിലെ ഡ്രൈവർ, ചികിത്സിച്ച താലൂക്ക് ആശുപത്രി ഡോക്ടർ എന്നിവർ നിരീക്ഷണത്തിൽ പോയി. കായംകുളത്തെ ഇറച്ചി മാർക്കറ്റും പരിസരത്തെ കടകളും അടക്കാൻ നഗരസഭ നിർദ്ദേശം നൽകിയിട്ടുണ്ട്. 

കൊവിഡ് രോഗികളുടെ റൂട്ടുമാപ്പ് വന്നതിന് ശേഷമേ സമ്പര്‍ക്കം പുലര്‍ത്തിയവരുടെ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ. ഇവരുടെ സ്രവപരിശോധന ഫലം ആദ്യം നെഗറ്റീവായിരുന്നു. 14 ദിവസത്തിന് ശേഷം വീണ്ടും സ്രവം പരിശോധനക്ക് വിട്ടു. ഇതിന്‍റെ ഫലം വരുന്നതിന് മുമ്പാണ് ഇവര്‍ നഗരത്തിൽ എത്തിയത്. മുംബൈയിൽ നിന്ന് എത്തിയ അച്ഛനും മകനും ഇന്നാണ് കൊവിഡ് സ്ഥിരീകരിച്ചത്.

click me!