ജാഗ്രതയോടെ കേരളം: കൊവിഡ് പരിശോധനകളുടെ എണ്ണം ഒരു ലക്ഷം കടന്നു

By Web TeamFirst Published Jun 7, 2020, 6:05 AM IST
Highlights

കൊവിഡ് വ്യാപനം മൂന്നാംഘട്ടത്തിൽ എത്തി നിൽക്കെയാണ് സംസ്ഥാനത്ത് പരിശോധനകളുടെ എണ്ണം 1,07,796 ആയത്. രോഗലക്ഷണങ്ങൾ ഉളളവരിലും സാധാരണ ജനങ്ങളിലുമായി 81,517 സാമ്പിളുകളാണ് പരിശോധിച്ചിട്ടുളളത്. 

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പരിശോധനകളുടെ എണ്ണം ഒരു ലക്ഷം കടന്നു. സമൂഹ വ്യാപനം കണ്ടെത്താനുളള റാപ്പിഡ് ആന്റിബോഡി പരിശോധനയ്ക്കായുളള കിറ്റുകൾ സംസ്ഥാനത്തെത്തി. അടുത്തയാഴ്ചയായിരിക്കും റാപ്പിഡ് ടെസ്റ്റ് നടത്തുക.

കൊവിഡ് വ്യാപനം മൂന്നാംഘട്ടത്തിൽ എത്തി നിൽക്കെയാണ് സംസ്ഥാനത്ത് പരിശോധനകളുടെ എണ്ണം 1,07,796 ആയത്. രോഗലക്ഷണങ്ങൾ ഉളളവരിലും സാധാരണ ജനങ്ങളിലുമായി 81,517 സാമ്പിളുകളാണ് പരിശോധിച്ചിട്ടുളളത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകർ, അതിഥി തൊഴിലാളികൾ, തുടങ്ങി മുൻഗണനാ വിഭാഗത്തിൽ പെട്ടവരിൽ നിന്നും ശേഖരിച്ചിട്ടുളളത് 19,597 സാമ്പിളുകൾ. 

പ്രവാസികൾ തിരിച്ചെത്തുന്നതിന് മുൻപ് പ്രതിദിനം സംസ്ഥാനത്ത് നടന്നുകൊണ്ടിരുന്നത് ശരാശരി 800ലേറെ പരിശോധനകളാണ്. തിരിച്ചുവരവ് തുടങ്ങിയ മെയ് ഏഴിന് ശേഷമാണ് പരിശോധനകളുടെ എണ്ണം ആയിരം കടന്നത്. പ്രതിദിന പരിശോധന മൂവായിരമാക്കിയത് മെയ് അവസാനം മുതലാണ്.

രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിലാണ് പിസിആർ പരിശോധനയ്ക്ക് പുറമേ റാപ്പിഡ് ആന്റിബോഡി പരിശോധനയും നടത്താനൊരുങ്ങുന്നത്. 15,000 റാപ്പിഡ് പരിശോധനയാണ് ഒരാഴ്ച നടത്താനുദ്ദേശിക്കുന്നത്. ആദ്യഘട്ടമായി എച്ച്എൽഎല്ലിൽ നിന്നും പതിനായിരം കിറ്റുകൾ സംസ്ഥാനത്തെത്തി. അടുത്ത ആഴ്ച നാൽപതിനായിരം കിറ്റുകൾ കൂടി എത്തുമെന്നാണ് മെഡിക്കൽ സർവീസ് കോർപറേഷന്റെ പ്രതീക്ഷ.

click me!