
തിരുവനന്തപുരം : കണ്ണൂർ അഞ്ചരക്കണ്ടിയിൽ മരിച്ച ദന്തൽ വിദ്യാർത്ഥി നിതിൻ രാജിന്റെ കുടുംബത്തിന് വീട് വെച്ച് നൽകാൻ സിപിഎമ്മും. ഈ മാസം 19 ന് നിർമാണ പ്രവർത്തനം തുടങ്ങും. 19 ന് വൈകീട്ട് 5 ന് എംവി ഗോവിന്ദൻ വീടിന് തറക്കല്ലിടും. നിതിനെ അടക്കിയ ഭൂമിയിൽ വീട് വച്ച് നൽകുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി എഎ റഹീം വ്യക്തമാക്കി. കുടുംബത്തിന് നീതി ഉറപ്പാക്കുമെന്നത് പാർട്ടി കൊടുത്ത വാക്കാണ്. അത് പാലിക്കുമെന്ന് റഹീം വ്യക്തമാക്കി.
എല്ലാ ഘട്ടത്തിലും കുടുംബത്തോടൊപ്പം ഉണ്ടാകുമെന്നും എഎ റഹീം വ്യക്തമാക്കി. മാനേജ്മെന്റിനും സംഭവത്തിൽ ഉത്തരവാദിത്തമുണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി പ്രതികരിച്ചു. മാനേജ്മെന്റ് ഒഴിഞ്ഞുമാറുന്നത് ശരിയല്ല. ഇന്റേണൽ മാർക്ക് സംവിധാനത്തിൽ മാറ്റം വരണം. ഒരു അദ്ധ്യാപകൻ മാത്രം കാര്യങ്ങൾ തീരുമാനിക്കുന്നത് ശരിയല്ല. വിദ്യാർത്ഥി സംഘടനകൾ ഫലപ്രദമായി പ്രവർത്തിക്കുന്നിടത്ത് ഇത്തരം കാര്യങ്ങൾ ഉണ്ടാകുന്നില്ല. വിദ്യാർത്ഥി സംഘടനകളുടെ പ്രസക്തി ഇത്തരം ഘട്ടങ്ങളിൽ ബോധ്യപ്പെടും. നിതിന്റെ വീട്ടിൽ വരാത്തതിൽ മാനേജ്മെന്റ് മറുപടി പറയണം. മാനേജ്മെന്റിന്റേത് മനുഷ്യത്വമില്ലാത്ത നടപടിയാണെന്നും പ്രതി ചേർക്കപ്പെട്ട ഡോ. റാമിനെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നും വി ശിവൻകുട്ടി പ്രതികരിച്ചു.
കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ ഡോ. എം.കെ. റാമിനെ കോളേജിൽ നിന്നും പുറത്താക്കാൻ തീരുമാനം. വിദ്യാർത്ഥികളുടെ ശക്തമായ പ്രതിഷേധത്തെയും പരാതിയെയും തുടർന്നാണ് കോളേജ് അധികൃതരുടെ ഈ നടപടി.
കഴിഞ്ഞ ദിവസമാണ് അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ അവസാന വർഷ വിദ്യാർത്ഥിയായ നിതിൻ ആത്മഹത്യ ചെയ്തത്. അധ്യാപകനായ ഡോ. റാമിൻ്റെ പീഡനമാണ് മരണത്തിന് കാരണമായതെന്ന് സഹപാഠികൾ ആരോപിച്ചിരുന്നു. നിതിനെ മാനസികമായി തളർത്തുന്ന രീതിയിലുള്ള പെരുമാറ്റം അധ്യാപകൻ്റെ ഭാഗത്തുനിന്ന് ഉണ്ടായതായും വിദ്യാർത്ഥികൾ പരാതിപ്പെട്ടു.
സംഭവത്തിൽ ഡോക്ടർക്കെതിരെ നടപടി ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ കോളേജ് ക്യാമ്പസിൽ പ്രതിഷേധം ശക്തമാക്കിയിരുന്നു. തുടർന്ന് ചേർന്ന മാനേജ്‌മെന്റ് യോഗത്തിലാണ് ഡോ. എം.കെ. റാമിനെ പുറത്താക്കാൻ തീരുമാനമായത്. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നും കോളേജ് അധികൃതർ അറിയിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam