മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഓർമ്മ ആയിട്ട് ഇന്ന് മൂന്ന് വർഷം. അനുസ്മരണ സമ്മേളനം കെസി വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി വിഡി സതീശൻ ഉച്ചയോടെ കല്ലറയിലെത്തി പുഷ്പാർച്ചന നടത്തും.
കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഓർമ്മ ആയിട്ട് ഇന്ന് മൂന്ന് വർഷം തികയുന്നു. എന്നും ജനങ്ങൾക്കിടയിൽ മാത്രം ജീവിച്ച ഉമ്മൻ ചാണ്ടിയുടെ വിയോഗം സംസ്ഥാന രാഷ്ട്രീയത്തിൽ ഇപ്പോഴും നികത്താൻ കഴിയാത്ത വിടവ് ആണ്. ഏറെ നാളുകൾക്കു ശേഷം കോൺഗ്രസ് അധികാരത്തിൽ എത്തിയപ്പോഴും ഉമ്മൻ ചാണ്ടി ഇല്ലാത്തത് ആണ് മുന്നണിയുടെയും പ്രവർത്തകരുടെയും സങ്കടം. ഉമ്മൻചാണ്ടിയുടെ കരസ്പർശം പതിഞ്ഞ ജീവകാരുണ്യ പ്രവർത്തനങ്ങൾ ആണ് അദ്ദേഹത്തെ എന്നും അടയാളപ്പെടുത്തുന്നത്. പുതുപ്പള്ളിയിൽ പ്രത്യേക പ്രാർത്ഥനയും പരിപാടികളും നടക്കും. അനുസ്മരണ സമ്മേളനം കെസി വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി വിഡി സതീശൻ ഉച്ചയോടെ കല്ലറയിലെത്തി പുഷ്പാർച്ചന നടത്തും.
അധികാരത്തിന്‍റെ വാതിലുകൾ സാധാരണ മനുഷ്യർക്ക് മുന്നിൽ എളുപ്പത്തിൽ തുറക്കാറില്ല. എന്നാൽ ആ വാതിലിന് മുന്നിൽ സ്വയം കാത്തു നിന്നൊരു മുഖ്യമന്ത്രിയെ കേരളം കണ്ടിട്ടുണ്ട്. അദ്ദേഹത്തിന്, സെക്രട്ടറിയേറ്റിലെ ഒരു മുറി മാത്രമായിരുന്നില്ല ഓഫീസ്. ട്രെയിനും ബസ് സ്റ്റാന്‍റും ആശുപത്രി വരാന്തയും പൊതുവഴികളും വീട്ടുമുറ്റങ്ങളുമെല്ലാം ഫയൽതീർപ്പാക്കുനുള്ള ഇടങ്ങളായിരുന്നു. കരുതലും കരുണയും ജനസമ്പർക്കവുംക്കൊണ്ടാണ് ഉമ്മൻചാണ്ടി ജനഹൃദയങ്ങളിലേക്കാഴത്തിലിറങ്ങിയത്. അതുകൊണ്ടാണ് ഉമ്മൻചാണ്ടിയെ പറ്റിപറയുന്നവർ വികസനപദ്ധതികളുടെ കണക്ക് പറായതെ സ്വന്തം ജീവിതത്തോട് ചേർന്നൊരനുഭവം ഓർത്തെടുക്കുന്നത്.
ഉമ്മൻചാണ്ടി ഓർമ്മയായി മൂന്ന് കൊല്ലത്തിനിപ്പുറവും പുതുപ്പള്ളി പള്ളിയിലെ കല്ലറയിലേക്ക് എത്തുന്നവർക്കും ഇങ്ങനെ ഒരുപാട് കഥകൾ പറയാനുണ്ട്. രാഷ്ട്രീയ വിയോജിപ്പുകളും അഭിപ്രായവ്യത്യാസങ്ങളുള്ളവരും വിമർശിക്കുന്നവരും ഉമ്മൻചാണ്ടിയെന്ന മനുഷ്യനെ ഏറെ ബഹുമാനിച്ചിരുന്നു. അതായിരുന്നു തിരുവനന്തപുരത്ത് നിന്ന് പുതുപ്പള്ളിയിലേക്കുള്ള വിലാപയാത്രയിൽ കേരളം കണ്ടത്. അന്ന് ഉമ്മൻചാണ്ടിയോടുള്ള ജനങ്ങളുടെ സ്നേഹം മുന്നിൽ നിന്നപ്പോൾ രാഷ്ട്രീയം പിന്നിലായി.
മൂന്നാം ചരമദിനം ആചരിക്കുമ്പോൾ കേരളത്തിന്‍റെ രാഷ്ട്രീയ പശ്ചാത്തലമാകെ മാറി. പത്ത് വർഷത്തെ ഇടത് ഭരണം അവസാനിച്ച് ഉമ്മൻചാണ്ടിയുടെ യുഡിഎഫ് അധികാരത്തിലെത്തി. ഉമ്മൻചാണ്ടിക്ക് ശേഷമൊരു കോൺഗ്രസുകാരൻ സംസ്ഥാന മുഖ്യമന്ത്രിയായി. ആഘോഷത്തിന്‍റെയും ആഹ്ലാദത്തിന്‍റെയും ഇടയിലും സാധാരണ കോൺഗ്രസ് പ്രവർത്തകരുടെ സങ്കടമാണ് ഉമ്മൻചാണ്ടി ഇല്ലാത്ത കാലം. മുഖ്യമന്ത്രി ചർച്ചകൾ മുതൽ ഇപ്പോഴത്തെ സംഭവവികാസങ്ങൾ വരെ കാണുമ്പോൾ ഉമ്മൻചാണ്ടി ഉണ്ടായിരുന്നെങ്കിലന്ന് ചിന്തിക്കുന്നവരാണ് അധികവും. കെഎസ്‍യു യുണിറ്റ് കമ്മിറ്റി ഭാരവാഹി മുതൽ മുതിർന്ന നേതിക്കളുടെ അഭിപ്രായങ്ങൾ വരെ കേൾക്കുന്നതായിരുന്നു ഉമ്മൻചാണ്ടിയുടെ രാഷ്ട്രീയ ശൈലി. അത് എത്ര ചെറിയവിഷയമായിരുന്നാലും. സാമുധായിക സംഘടനകളെ കൈകാര്യം ചെയ്യുന്നതിലെ സോഷ്യൽ എഞ്ചിനിയറിങ്ങും ഉമ്മൻചാണ്ടിയോളം മറ്റൊരാൾക്കുണ്ടായിരുന്നില്ല. ആ നടത്തവും പുഞ്ചിരിയും ചേർത്ത്പിടിക്കലും കേരളത്തിന് മറക്കാനാവില്ല.

