
കണ്ണൂർ : ധൃതിപിടിച്ച് പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കാനുള്ള (Women Marriage Age 21) കേന്ദ്ര സർക്കാർ നീക്കം ദുരൂഹമെന്ന് സിപിഎം (CPM) കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി (P K Sreemathy). വിവാഹ പ്രായം 18 വയസ് ആയി തന്നെ നിലനിർത്തണമെന്നും പെൺകുട്ടികളുടെ പോഷകാഹാര കുറവ് പരിഹരിക്കാനുള്ള നിയമവും നടപടിക്രമങ്ങളുമാണ് രാജ്യത്ത് കൊണ്ട് വരേണ്ടതെന്നും പി കെ ശ്രീമതി പറഞ്ഞു.
'' വിവാഹ പ്രായം 21 ആക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കാവുന്ന തീരുമാനമാണ്. ബില്ലിനെ ശക്തമായി എതിർക്കുകയാണ്. ഇത്തരം തീരുമാനങ്ങൾ എടുക്കേണ്ടത് മഹിളാ സംഘടനകളുമായും രാഷ്ട്രീയ പാർട്ടികളുമായും ആലോചിച്ച് വേണമായിരുന്നുവെന്ന് ഓർമ്മിപ്പിച്ച പികെ ശ്രീമതി, തീരുമാനത്തിന് പിന്നിൽ ചില രാഷ്ട്രീയ ലക്ഷ്യങ്ങളും ദുരൂഹതകളുമുണ്ടെന്നും കുറ്റപ്പെടുത്തി''.
അതിനിടെ, സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കി ഉയര്‍ത്താനുള്ള തീരുമാനത്തെ ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ നേതൃത്വവും എതിര്‍ത്തു. കേന്ദ്ര നീക്കം വിപരീത ഫലമുണ്ടാക്കുമെന്ന് സംഘടന പ്രതികരിച്ചുവെങ്കിലും വിഷയത്തിൽ പ്രതികരിക്കാൻ സംസ്ഥാന ഘടകം തയ്യാറായിട്ടില്ല. കൂടതൽ ചര്‍ച്ച വേണമെന്നാണ് സംസ്ഥാന നേതാക്കളുടെ നിലപാട്.
Marriage age 21 : വിവാഹ പ്രായം 21 ആക്കി ഉയർത്തുന്നതിനെ പിന്തുണയ്ക്കാനാകില്ലെന്ന് ബൃന്ദ കാരാട്ട്
സ്ത്രീകളുടെ വിവാഹപ്രായം 21 ആയി ഉയർത്താനുള്ള നീക്കത്തിനെതിരെ മുസ്ലിം ലീഗും രംഗത്തെത്തി. മുസ്ലിം വ്യക്തിനിയമത്തിലുള്ള കടന്നുകയറ്റമെന്ന് ആരോപിച്ച് പാർലമെന്റിന്റെ ഇരുസഭകളിലും മുസ്ലിം ലീഗ് നോട്ടീസ് നൽകി. സ്ത്രീകളുടെ വിവാഹപ്രായം 21 ആയി ഉയർത്താനുള്ള ബില്ല് അടുത്തയാഴ്ച പാർലമെൻറിൽ എത്തിയേക്കും. വിശദ ചർച്ചയ്ക്കു ശേഷമേ ഇത് കൊണ്ടുവരാൻ പാടുള്ളു എന്ന ആവശ്യവുമായാണ് നാല് മുസ്ലിംലീഗ് എംപിമാർ ഇന്ന് നോട്ടീസ് നല്കിയത്. ബില്ലിന് പിന്നിൽ ഗൂഢലക്ഷ്യമെന്നും ലീഗ് ആരോപിച്ചു. എന്നാൽ ബില്ല് നടപ്പുസമ്മേളനത്തിൽ അവതരിപ്പിക്കുന്ന കാര്യത്തിൽ കേന്ദ്രം മൗനം തുടരുകയാണ്.
വിവാഹപ്രായം 21 ആക്കുന്നത് വ്യക്തി സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റം: ഫാത്തിമ തഹ്ലിയ
സ്ത്രീകളുടെ വിവാഹപ്രായം 18ൽ നിന്ന് 21 ആക്കി ഉയർത്തണമെന്ന ശുപാർശ ജയാജയ്റ്റ്ലി അദ്ധ്യക്ഷയായ വിദഗ്ധ സമിതി നല്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം ചെങ്കോട്ടയിലെ പ്രസംഗത്തിൽ പ്രഖ്യാപിച്ചു. നിയമനിർമ്മാണത്തിനുള്ള നടപടിക്കാണ് മന്ത്രിസഭ തുടക്കം കുറിച്ചിരിക്കുന്നത്. ശൈവവിവാഹ നിരോധന നിയമം ആദ്യം ഭേദഗതി ചെയ്യും. ഹിന്ദു വിവാഹ നിയമം ഉൾപ്പടെ ബന്ധപ്പെട്ട നിയമങ്ങളും മാറ്റേണ്ടി വരും.