
ഇടുക്കി: വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനിൽ അതിക്രമം. വാഹന പരിശോധനയ്ക്കിടെ പിടികൂടിയ ഡിവെഎഫ്ഐ പ്രവർത്തകൻ്റെ ബൈക്ക് വിട്ടു കൊടുക്കാത്തതിലുള്ള അരിശം മൂത്താണ് സിപിഎം നേതാക്കൾ എഎസ്ഐ ഉൾപ്പെടെയുള്ള പൊലീസുകാർക്ക് നേരെ തിരിഞ്ഞത്.
സിപിഎം ഏരിയ സെക്രട്ടറിയും ജില്ല സെക്രട്ടേറിയറ്റ് അംഗവും ചേർന്നാണ് സ്റ്റേഷനിൽ അതിക്രമം കാണിച്ചത്. വീട്ടിൽ കേറി തല വെട്ടുമെന്ന് ഉദ്യോഗസ്ഥരെ സിപിഎം നേതാക്കൾ ഭീഷണിപ്പെടുത്തുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. ഇന്നലെ ഉച്ചയോടെയാണ് ഈ സംഭവം നടത്തി. സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം ആർ.തിലക്, ഏരിയ സെക്രട്ടറി വിജയാനന്ദ് എന്നിവരാണ് പൊലീസ് സ്റ്റേഷനിൽ എത്തി വധഭീഷണി മുടക്കിയത്.
കൊവിഡ് ഡ്യൂട്ടിയുടെ ഭാഗമായുള്ള വാഹന പരിശോധനയ്ക്കിടെയാണ് വാഹനം പിടിച്ചെടുത്തത് എന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന സൂചന. അതേസമയം പിടിച്ചെടുത്ത വാഹനം തിരുച്ചു തരണമെന്നും അല്ലെങ്കിൽ കേസെടുക്കണമെന്നും പൊലീസുകാരോട് ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നും പൊലീസുകാരെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും സിപിഎം നേതാവ് വിജയാനന്ദ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
നേതാക്കൻമാരുടെ അതിക്രമം വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ മേലുദ്യോഗസ്ഥരെ അറിയിച്ചെങ്കിലും പ്രശ്നം തണ്ണുപ്പിക്കാനുള്ള നീക്കമാണ് മേലെ തട്ടിൽ നിന്നും ഉണ്ടായത് എന്നാണ് വിവരം. നേതാക്കൻമാരുടെ അതിക്രമത്തിൻ്റെ ദൃശ്യങ്ങൾ പുറത്തായതോടെ നേതാക്കൻമാർക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. എന്നാൽ എന്തു വകുപ്പ് അനുസരിച്ചാണ് കേസെടുക്കുക എന്ന് വ്യക്തമായിട്ടില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam