
കൊച്ചി: വിദേശത്ത് നിന്നെത്തുന്നവര്‍ ക്വാറന്‍റീന്‍ ചിലവ് സ്വയം വഹിക്കണമെന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. ഹര്‍ജി പിന്നീട് പരിഗണിക്കും. വ്യാപകമായ പ്രതിഷേധം മൂലം കൊവിഡ് കരുതൽ നിരീക്ഷണത്തിന് പണം വാങ്ങുന്നതിൽ നിന്നും പാവപ്പെട്ട പ്രവാസികളെ ഒഴിവാക്കുമെന്ന് ഇന്നലെ മുഖ്യമന്ത്രി അറിയിച്ചിരുന്നു. പക്ഷെ ആരൊക്കെ പണം നൽകണം, ആർക്കൊക്കെ ഇളവുണ്ട്, എന്നതിൽ ചർച്ച തുടരുകയാണ്.
കരിപ്പൂരിലെത്തിയ പ്രവാസികളിൽ നിന്നും നിർബന്ധിച്ച് പണം ഈടാക്കാനുള്ള തീരുമാനം പ്രതിഷേധം മൂലം ജില്ലാ ഭരണകൂടം മാറ്റി. ഇന്നലെ ദുബായിൽ നിന്നും കരിപ്പൂരിലെത്തിയ 10 പേരെ ജില്ലാ ഭാരണകൂടം പെയ്ഡ് ക്വാറന്‍റീന്‍റെ ഭാഗമായി ലോഡ്ജിലേക്ക് മാറ്റിയിരുന്നു. പണം പ്രവാസികൾ തന്നെ കൊടുക്കണമെന്ന് ഉദ്യോഗസ്ഥർ നിർബന്ധം പിടിച്ചു. ജോലി നഷ്ടപ്പെട്ട തങ്ങൾക്ക് പണം നൽകാനാകില്ലെന്നായിരുന്നു പ്രവാസികളുടെ നിലപാട്.
തുടര്‍ന്ന് ഇന്ന് രാവിലെ പ്രവാസികൾ മുറി ഉപേക്ഷിച്ച് ഇറങ്ങാൻ ശ്രമിച്ചത് വലിയ വിവാദമായതോടെ താമസത്തിനും ഭക്ഷണത്തിനുമുള്ള പണം സർക്കാർ തന്നെ നൽകാമെന്ന് ഒടുവിൽ ജില്ലാ ഭരണകൂടം അറിയിച്ചു. എല്ലാ പ്രവാസികൾക്കും സൗജന്യ നിരീക്ഷണം വേണമെന്നാവശ്യപ്പെട്ട് പ്രതിഷേധം കടുപ്പിക്കുകയാണ് പ്രതിപക്ഷം. കൊവിഡ് പ്രതിരോധം ഭരണനേട്ടമായി ഉയർത്തിക്കാട്ടുന്ന സർക്കാറിനെ പ്രവാസി പ്രശ്നം ഉന്നയിച്ച് നേരിടാനാണ് യുഡിഎഫ് തീരുമാനം. നാളെ സംസ്ഥാനവ്യാപകമായ യുഡിഎഫ് പ്രതിഷേധപരിപാടികൾ സംഘടിപ്പിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam