
തിരുവനന്തപുരം: കെ റെയിൽ വിരുദ്ധ സമരം കേരളത്തെ അമ്പത് വർഷം പിന്നോട്ടടിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എന്തിനെയും എതിർക്കുന്ന ചില പരിസ്ഥിതി വാദികളും പ്രതിപക്ഷവുമാണ് വികസനത്തിനെതിരെ സമരം ചെയ്യുന്നതെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. കേരളത്തിന്‍റെ 50 വർഷത്തെ വളർച്ചയെ ബാധിക്കുന്ന സമരമാണ് നടന്നത്. പരിസ്ഥിതിക്ക് ഏറ്റവും അനുയോജ്യമായ പദ്ധതിയായിരുന്നു കെ റെയിൽ.
പദ്ധതിക്ക് വേണ്ടിയുള്ള പണം വായ്പയായി നല്‍കുന്നതിന് ജപ്പാൻ ബാങ്ക് തയാറായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, തിരുവനന്തപുരത്ത് മീറ്റ ദ പ്രസിൽ കണ്ണൂർ ആർച്ച് ബിഷപ്പിന്‍റെ ബിജെപി അനുകൂല പ്രസ്താവനയ്ക്കെതിരെയും സിപിഎം സംസ്ഥാന സെക്രട്ടറി രംഗത്ത് വന്നു. ബിജെപിക്ക് പഴുതുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ബിഷപ്പിന്‍റെ പ്രസ്താവന എല്ലാ ക്രൈസ്തവ വിഭാഗങ്ങളുടെയും നിലപാടല്ല. ക്രൈസ്തവർക്കെതിരെ വലിയ കടന്നാക്രമങ്ങളാണ് രാജ്യത്താകെ നടക്കുന്നത്.
അതെല്ലാം റബർ വിലകൊണ്ട് മാറുമെന്ന് സിപിഎം വിചാരിക്കുന്നില്ല. എല്ലാ ന്യൂനപക്ഷങ്ങൾക്കുമല്ല, ചില ആളുകൾക്ക് മാത്രമാണ് ആ നിലപാടുള്ളത്. തലശേരി ആർച്ച് ബിഷപ്പിന് വ്യക്തിപരമായി നിലപാട് എടുക്കാം. പക്ഷേ ആ നിലപാടല്ല ക്രൈസ്തവർക്കുള്ളതെന്ന് മനസിലാക്കണം. മോദി പറയുന്നത് പോലെ ഇങ്ങനെ ബിജെപി രാഷ്ട്രീയം കേരളത്തിൽ കൊണ്ടുവരാൻ കഴിയില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ആര്‍എസ്എസിനൊപ്പം നീങ്ങുന്ന കോൺഗ്രസാണ് കേരളത്തിലുളളതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി
തുറന്നടിച്ചു.
മൃതു ഹിന്ദുത്വ നിലപാടാണ് കോൺഗ്രസ് കേരളത്തിൽ സ്വീകരിക്കുന്നത്. കേന്ദ്ര ഏജൻസികൾ കേരളത്തിൽ ചെയ്യുന്നതെല്ലാം കോൺഗ്രസിന് ശരിയും കേരളത്തിന് പുറത്ത് ചെയ്യുന്നതെല്ലാം തെറ്റുമെന്നുമാണ് നിലപാട്. കോൺഗ്രസിനുള്ളിലെ പ്രശ്നങ്ങൾ പുറത്തു വരാതിരിക്കാനാണ് സഭയ്ക്കുള്ളിൽ സംഘർഷമുണ്ടാക്കുന്നത്. മുഖ്യമന്ത്രി എന്നും സഭയിലുണ്ട്. പക്ഷെ എല്ലാം ജനാധിപത്യപരമായേ ചെയ്യാൻ കഴിയൂ. എപ്പോഴും മുഖ്യമന്ത്രിക്കെതിരെയാണ് ചോദ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam