മന്ത്രി കെ ബി ഗണേഷ്കുമാര്‍ ഇപ്പോഴും ഉമ്മൻ ചാണ്ടിയെ വേട്ടയാടുകയാണെന്നുംഗണേഷ് പറഞ്ഞ കാര്യങ്ങൾ മുഴുവൻ അറിയുന്ന ആളാണ് താനെന്നും മുഴുവൻ കഥകളും പറയേണ്ടി വന്നാൽ ഞാൻ എല്ലാം പറയുമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ

കോട്ടയം: മന്ത്രി കെബി ഗണേഷ്‍കുമാറിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ. മന്ത്രി കെ ബി ഗണേഷ്കുമാര്‍ ഇപ്പോഴും ഉമ്മൻ ചാണ്ടിയെ വേട്ടയാടുകയാണെന്നുംഗണേഷ് പറഞ്ഞ കാര്യങ്ങൾ മുഴുവൻ അറിയുന്ന ആളാണ് താനെന്നും മുഴുവൻ കഥകളും പറയേണ്ടി വന്നാൽ ഞാൻ എല്ലാം പറയുമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ പറഞ്ഞു. ഉമ്മൻ ചാണ്ടിയെ വീണ്ടും വലിച്ചിഴക്കൻ ബുദ്ധിമുട്ടുള്ളത് കൊണ്ടാണ് ഗണേഷ് കുമാറിന് മറുപടി പറയാത്തത്. യഥാർത്ഥത്തിൽ ഇതൊക്കെ നീതിയാണോ? ഗണേശിന്‍റെ എല്ലാ കഥയും അറിയാവുന്ന ആളാണ് ഞാൻ. ഇന്നു ജീവിച്ചിരിക്കുന്നവരിൽ അതെല്ലാം അറിയാവുന്ന ആൾ ഞാൻ മാത്രമായിരിക്കും. ഇതിന്‍റെ ഉൾക്കഥകൾ എല്ലാം എനിക്കറിയാം. ഗണേഷ്കുമാറിന് എന്തു ഗുണം കിട്ടാനാണ് ഉമ്മൻചാണ്ടിയെ വേട്ടയാടുന്നതെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ ചോദിച്ചു. മരണശേഷവും എന്തിനാണ് ഉമ്മൻ ചാണ്ടിയെ വേട്ടയാടുന്നത്? ഉമ്മൻ ചാണ്ടിയെ മുൻപ് എത്രത്തോളം വേട്ടയാടി എന്ന് പൊതുസമൂഹത്തിന് അറിയാം. കല്ലറയിൽ കൊണ്ട് പോസ്റ്റർ വെച്ച് ഉമ്മൻ ചാണ്ടിയെ അപമാനിക്കുകയാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ആഗോള അയ്യപ്പ സംഗമം സര്‍ക്കാര്‍ പിടിച്ച പുലിവാലാണെന്നും സർക്കാർ ചെലവിൽ നടത്തില്ലെന്ന് സർക്കാർ കോടതിയിൽ പറഞ്ഞതാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ പറഞ്ഞു. നിയമസഭയിലെ ചോദ്യത്തിന് സർക്കാർ മറുപടി തന്നു. സഭയിൽ ചോദിച്ച ചോദ്യത്തിന് എന്താണ് സത്യം ആയ മറുപടി തരാതിരുന്നത്?. നിയമസഭയിൽ തന്നതാണ് ആധികാരിക രേഖ എന്നാണ് വിശ്വസിക്കുന്നത്. എന്തുകൊണ്ടാണ് നിയമസഭയിലും ഹൈക്കോടതിയിലും രണ്ട് കണക്കുകൾ വന്നത്?. ഇക്കാര്യത്തിൽ സർക്കാരും ദേവസ്വം ബോർഡ് വിശദീകരണം നൽകണം.

ദേവസ്വം മന്ത്രി കൃത്യമായ മറുപടി നൽകണം. നിലവിൽ വരുന്ന വാർത്തകൾ അനുസരിച്ചാണെങ്കിൽ അയ്യപ്പ സംഗമത്തിന്‍റെ കണക്കുകളും ചെലവുകളും വലിയ കുഴപ്പമാണ്. അയ്യപ്പ സംഗമം സംബന്ധിച്ച് സാധാരണ പൗരന് അറിയേണ്ട കാര്യങ്ങൾ എല്ലാം അറിയണം. മന്ത്രിയും ദേവസ്വം ബോർഡും തമ്മിൽ രണ്ട് അഭിപ്രായം ഉണ്ടോയെന്നും വ്യക്തമാക്കണമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ പറഞ്ഞു.

YouTube video player