
മലപ്പുറം: അജിത് കൊളാടിയുടെ ജോസഫ് സ്റ്റാലിനെതിരെയുള്ള ലേഖനത്തിൽ വിശദീകരണവുമായി സിപിഐ രംഗത്ത്. അജിത് കൊളാടിയുടേത് പാർട്ടി നിലപാട് ആണെന്നും സ്റ്റാലിൻ്റെ ചിത്രം ഓഫീസുകളിൽ വെക്കാറില്ലെന്നും സിപിഐ മലപ്പുറം ജില്ലാ സെക്രട്ടറി പി കെ കൃഷ്ണദാസ് പറഞ്ഞു. ജോസഫ് സ്റ്റാലിനെ കൊലപാതകങ്ങളുടെ ചക്രവർത്തി എന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ളതായിരുന്നു ലേഖനം.
സ്റ്റാലിന്റെ നിലപാടിനെ സോവിയറ്റ് യൂണിയനിലെ പാർട്ടി തന്നെ തള്ളി പറഞ്ഞിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ സിപിഐയും സ്റ്റാലിന്റെ നിലപാടുകളോടുള്ള വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും പി കെ കൃഷ്ണദാസ് വ്യക്തമാക്കി. ഒരാളുടെ സംഭാവനയെ കുറിച്ച് പരിശോധിക്കുന്നത് സമഗ്ര വീക്ഷണത്തിലാണ്. കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് ഉൾക്കൊള്ളാൻ കഴിയാത്ത പ്രവർത്തനമായിരുന്നു അദ്ദേഹത്തിന്റെതെന്ന് നേരത്തെ വിലയിരുത്തിയിട്ടുണ്ട്. സിപിഐ ഓഫീസുകളിലോ സമ്മേളനങ്ങളിലോ സ്റ്റാലിൻ ചിത്രം വെക്കാറില്ല. പാർട്ടി കോൺഗ്രസിൽ ചർച്ച ചെയ്തെടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി.
സോവിയറ്റ് യൂണിയനെ അടക്കി ഭരിച്ച സ്റ്റാലിനെ കൊലപാതകങ്ങളുടെ ചക്രവർത്തിയെന്ന് വിശേഷിപ്പിച്ച സിപിഐ മുഖപത്രമായ ജനയുഗത്തിലാണ് അടിച്ചുവന്നത്. തിരൂരങ്ങാടിയിലെ സ്ഥാനാർഥിയായ അജിത് കൊളാടി എഴുതിയ ലേഖനത്തിലാണ് സ്റ്റാലിനെ ഹിറ്റ്ലറുടെയും മുസോളിനിയുടെയും കൂട്ടത്തിൽപ്പെടുത്തി ഘാതക ചക്രവർത്തി എന്ന് വിശേഷിപ്പിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam