
കണ്ണൂർ: സിൽവർ ലൈൻ പദ്ധതിയിൽ കോൺഗ്രസ് നിലപാടിന് വിരുദ്ധമായ ശശിതരൂർ എംപിയുടെ നീക്കങ്ങളും പ്രതികരണങ്ങളും പാർട്ടി പരിശോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കെ റെയിലിൽ പദ്ധതിയിൽ യുഡിഎഫ് രണ്ടാം ഘട പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും പദ്ധതിയിൽ സർക്കാർ അനാവശ്യ ധൃതികാണിക്കരുതെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു.
കെ-റെയിലിനുവേണ്ടിയുള്ള സ്ഥലം ഏറ്റെടുക്കുന്നത് ബലം പ്രയോഗിച്ച് നടത്താനുള്ള ശ്രമത്തിൽ നിന്ന് സംസ്ഥാന സർക്കാർ പിന്മാറണം. വിഷയത്തിൽ സർക്കാർ ചർച്ചയ്ക്ക് തയ്യാറാകാത്തത് പലതും ഒളിച്ച് വെക്കാനുള്ളത് കൊണ്ടാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങളിലും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. സംസ്ഥാനത്ത് പൊലീസിന് ഗുരുതരമായ ഇന്റലിജൻസ് വീഴ്ചയുണ്ടായെന്നും വിഡി സതീശൻ പറഞ്ഞു. '' സംസ്ഥാനത്ത് കൊലപാതകങ്ങൾ കൂടുന്നത് സർക്കാരും ആഭ്യന്തര വകുപ്പും നോക്കി നിൽക്കുകയാണ്. പൊലീസുകാരെ നിയന്ത്രിക്കുന്നത് സിപിഎം പാർട്ടിക്കാരാണ്. ഒരു കൊലപാതകം ഉണ്ടായിട്ടും അടുത്തത് തടയാൻ പൊലീസിന് കഴിഞ്ഞില്ല. എല്ലാ കാര്യത്തിലും സി പി എം അനാവശ്യമായ ഇടപെടൽ നടത്തുന്നു''. ഹൈക്കോടതി എല്ലാ ദിവസവും പൊലീസിനെ വിമർശിക്കുന്ന സ്ഥിതിയാണെന്നും അദ്ദേഹം വിമർശിച്ചു. മന്ത്രിമാരെല്ലാം മുഖ്യമന്ത്രിയുടെ പ്രവർത്തി പിന്തുടർന്ന് ജനങ്ങളോട് ഒന്നും പുറയാൻ തയ്യാറാകുന്നില്ല. ഗുരുതരമായ വീഴ്ച വന്നിട്ടും ഒന്നും പറയാനില്ല എന്ന നിലപാടാണ് മന്ത്രി ആർ. ബിന്ദുവിനെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam