
കണ്ണൂർ: സി പി എം (C P M) പാർട്ടി കോൺഗ്രസിന്‍റെ ഭാഗമായുള്ള വേദിയിലേക്ക് രണ്ട് കോൺഗ്രസ് നേതാക്കൾക്ക് ക്ഷണം. സെമിനാർ വേദിയിലേക്ക് ശശി തരൂർ (Shashi Tharoor), കെ വി തോമസ് (K V Thomas) എന്നിവരെയാണ് സി പി എം ക്ഷണിച്ചത്. മത നിരപേക്ഷത നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിലെ സെമിനാറിലേക്കാണ് തരൂരിനെ ക്ഷണിച്ചത്. കേന്ദ്ര - സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള ബന്ധം എന്ന വിഷയത്തിലുള്ള സെമിനാർ വേദിയിലേക്കാണ് കെ വി തോമസിനെ സി പി എം ക്ഷണിച്ചിരിക്കുന്നത്.
കണ്ണൂരിൽ ഏപ്രിൽ 6 മുതൽ 10 വരെ അഞ്ച് ദിവസമായിട്ടാകും സി പി എം പാർട്ടി കോൺഗ്രസ് നടത്തുക. ജനുവരിയിൽ ഹൈദരാബാദിൽ ചേർന്ന സിപിഎം കേന്ദ്രകമ്മിറ്റിയാണ് പാർട്ടി കോൺഗ്രസ് കണ്ണൂരിൽ ചേരാൻ തീരൂമാനിച്ചത്. ഇതിന് മുന്നോടിയായുള്ള സംഘടനാ സമ്മേളനങ്ങെല്ലാം സി പി എം ഏറക്കുറെ പൂർത്തിയാക്കിയിട്ടുണ്ട്. കേരള സംസ്ഥാന സമ്മേളനം കൊച്ചിയിൽ ചേരുകയും കോടിയേരി ബാലകൃഷ്ണനെ സംസ്ഥാന സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു.
അതിനിടെ പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട രാഷ്ട്രീയ സംഘടന റിപ്പോർട്ട് തയ്യാറാക്കാനായി പി ബി യോഗം കഴിഞ്ഞ ദിവസം ചേർന്നിരുന്നു. അടുത്ത കേന്ദ്ര കമ്മിറ്റി യോഗത്തിൽ ഈ സംഘടന റിപ്പോർട്ട് ചർച്ച ചെയ്യും. ഈ മാസം 25,26,27 തീയതികളിലാണ് കേന്ദ്ര കമ്മിറ്റി യോഗം ചേരുന്നത്. രാഷ്ട്രീയ പ്രമേയത്തിന്‍റെ ഭേദഗതികളെ കുറിച്ചടക്കം രണ്ട് ദിവസമായി ചേർന്ന പൊളിറ്റ് ബ്യൂറോ യോഗത്തിൽ ചർച്ച നടന്നു.
അതേസമയം ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വർഗീയ ധ്രുവീകരണം ഉണ്ടായെന്ന് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമാണ് വർഗീയ പ്രചാരണത്തിന് നേതൃത്വം നല്‍കിയത്. യു പിയിൽ സർക്കാർ രൂപികരിക്കാനായത് ന്യൂനപക്ഷത്തെ ഒറ്റപ്പെടുത്തി നടത്തിയ പ്രചാരണം കൊണ്ടാണ്. എല്ലാ ജനാധിത്യപത്യ മതേതര പാർട്ടികളും ഒന്നിക്കേണ്ട സമയമാണ് ഇതെന്ന് സൂചനയാണ് ഈ തെരഞ്ഞെടുപ്പ് നല്‍കുന്നതെന്നും യെച്ചൂരി ദില്ലിയില്‍ പറഞ്ഞു. തോല്‍വിയുടെ കാരണം കോണ്‍ഗ്രസ് തന്നെ വിലയിരുത്തണമെന്നും സി പി എം ജനറല്‍ സെക്രട്ടറി ആവശ്യപ്പെട്ടു. ഹിന്ദുത്വ പാര്‍ട്ടികളെ നേരിടാനുള്ള ശേഷി കോണ്‍ഗ്രസിനില്ലെന്ന് ആണ് തെരഞ്ഞെടുപ്പ് ഫലത്തിലൂടെ വ്യക്തമാകുന്നത്. എല്ലാ ജനാധിത്യപത്യ മതേതര പാർട്ടികളും ഒന്നിക്കേണ്ട സമയമാണ്. വർഗീയ ശക്തികളെ നേരിടാന്‍ ഇടതുപക്ഷം മുന്‍കൈ എടുക്കുമെന്നും യെച്ചൂരി വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam