
കണ്ണൂർ: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും രൂക്ഷ വിമർശനം. മുഖ്യമന്ത്രിയുടെയും പാർട്ടി സെക്രട്ടറിയുടെയും ശൈലി ജനങ്ങൾക്ക് ദഹിച്ചില്ലെന്നാണ് വിമര്‍ശനം ഉയര്‍ന്നത്. പാർട്ടി നേതൃത്വം തിരുത്തിയില്ലെങ്കിൽ അണികൾ തിരുത്തിക്കുമെന്നും പയ്യന്നൂരും തളിപ്പറമ്പിലും ഉണ്ടായ പരാജയം അതിനുദാഹരണമാണെന്നും സെക്രട്ടറിയേറ്റിൽ വിമര്‍ശനം ഉണ്ടായി. മുഖ്യമന്ത്രിയുടെ പല വാക്കുകളും തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നും കുറ്റപ്പെടുത്തല്‍.
ജില്ലാ നേതൃത്വത്തിനെതിരെയും കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിൽ വിമർശനം ഉയര്‍ന്നു. പയ്യന്നൂർ സ്ഥാനാർത്ഥി വി കുഞ്ഞികൃഷ്ണനെ പാർട്ടി ചെറുതായി കണ്ടു. അടിയൊഴുക്ക് കണ്ടെത്താൻ ജില്ലാ നേതൃത്വത്തിന് കഴിഞ്ഞില്ല. പി കെ ശ്യാമളയെ സ്ഥാനാർത്ഥിയതാക്കിയതിനെതിരെയും രൂക്ഷ വിമർശനം ഉണ്ടായി. പാർട്ടി അണികളുടെ വികാരം നേതൃത്വം മനസ്സിലാക്കിയില്ലെന്നും ഭരണവിരുദ്ധ വികാരമല്ല ശൈലിയാണ് തിരിച്ചടിയായതെന്നും സെക്രട്ടറിയേറ്റ് യോഗത്തിൽ വിലയിരുത്തൽ.
സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റിലും പിണറായിക്കും ഗോവിന്ദനുമെതിരെ വിമർശനം ഉയര്‍ന്നിരുന്നു. പിണറായിക്ക് പ്രായപരിധി ഇളവ് നൽകിയത് മുഖ്യമന്ത്രിയാകാൻ മാത്രമാണെന്നും കനത്ത തോൽവിക്ക് ശേഷം പ്രതിപക്ഷ നേതാവ് ആക്കിയ തീരുമാനം തെറ്റ് ആണെന്നും റദ്ദാക്കണം എന്നും നേതാക്കൾ വിമർശിച്ചു. കണ്ണൂരിലെ പാർട്ടിയില്‍ ഉൾപ്പെടെ പ്രതിസന്ധി ഉണ്ടായപ്പോൾ ഗോവിന്ദൻ പിന്തുണച്ചത് ഭാര്യയെ മാത്രമാണ്. സംഘടന പ്രശ്നങ്ങൾ പരിഹരിച്ചില്ലെന്നും നേതൃയോഗത്തിൽ വിമർശനം ഉയർന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് പാർട്ടിക്ക് അന്യമായിരുന്നു. പാർട്ടിക്കാർക്ക് ഒരു വിലയും ഇല്ലായിരുന്നു എന്നും കേന്ദ്ര കമ്മിറ്റി അംഗങ്ങളും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും പങ്കെടുത്ത യോഗത്തിൽ നേതാക്കൾ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam