
ഇടുക്കി: ഇടുക്കി തങ്കമണി യൂദാഗിരിയിലെ മന്ത്രവാദ കേന്ദ്രത്തിനെതിരെ സിപിഎം പ്രതിഷേധം. ബലിത്തറകൾ പൊളിച്ചു നീക്കി. പൊലീസ് താക്കീത് നൽകിയിട്ടും മൃഗബലി തുടർന്ന സാഹചര്യത്തിലാണ് പ്രതിഷേധം. റോബിൻ പറത്താനത്ത് എന്നയാളുടെ വീടിന് സമീപത്ത് മന്ത്രവാദവും മൃഗബലിയും നടക്കുന്നതായി ആരോപണമുയർന്നിരുന്നു. ഇത് സംബന്ധിച്ച് നാട്ടുകാർ 2020 ൽ പരാതി നൽകിയിരുന്നു. എന്നാൽ പൊലീസ് ആ സമയത്ത് കാര്യമായ നടപടികൾ സ്വീകരിച്ചില്ല എന്നാണ് നാട്ടുകാരുടെ പരാതി.
ഇലന്തൂർ നരബലി സംഭവത്തിന് ശേഷം നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് ഇവിടെയെത്തി പരിശോധന നടത്തിയിരുന്നു. അതിന് ശേഷം റോബിനോട് ഇത്തരത്തിലുള്ള കാര്യങ്ങൾ ഇവിടെ ചെയ്യാൻ പാടില്ല എന്നും നിർദ്ദേശം നൽകിയിരുന്നു. ആ സമയത്ത് റോബിൻ പൊലീസിനോട് പറഞ്ഞത് മൂന്ന് മാസങ്ങൾക്ക് മുമ്പ് പൊലീസ് ഇവിടെയെത്തി കാര്യങ്ങൾ പറഞ്ഞിരുന്നു. അതിന് ശേഷം അത്തരത്തിലൊന്നും ചെയ്തിട്ടില്ല എന്നാണ്.
നാട്ടുകാർ ഉൾപ്പെടെ റോബിന്റ പറമ്പിൽ പരിശോധന നടത്തിയപ്പോൾ കോഴിയുടെ വേസ്റ്റും മറ്റും ഇവിടെ സൂക്ഷിച്ചിരിക്കുന്നതായി കണ്ടു. ദുർഗന്ധം വമിക്കുന്ന രീതിയിലായിരുന്നു. ഇക്കാര്യങ്ങളെല്ലാം പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. എന്നാൽ പൊലീസ് ഇതുവരെ ഇയാളെ അറസ്റ്റ് ചെയ്തിട്ടില്ല. ഇതിനെ തുടർന്നാണ് സിപിഎം വീണ്ടും പ്രതിഷേധവുമായി രംഗത്തെത്തിയത്. സിപിഎം കാമാക്ഷി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രതിഷേധ മാർച്ച് ഇയാളുടെ വീടിന് മുന്നിലെത്തി. ഇയാൾക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യുന്നത് വരെ പ്രതിഷേധം മുന്നോട്ട് കൊണ്ടുപോകുമെന്നാണ് സിപിഎം പറയുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam