
തിരുവനന്തപുരം: പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാർത്ഥി നിർണയം പാളിയെന്ന് വിലയിരുത്തി സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് റിവ്യൂ റിപ്പോർട്ട്. കണ്ണൂർ ജില്ലാ ഘടകത്തിന്‍റെ പാളിച്ച തിരുത്താൻ സംസ്ഥാന സമിതിക്ക് കഴിഞ്ഞില്ലെന്നും തെരഞ്ഞെടുപ്പ് റിവ്യു റിപ്പോർട്ടില്‍ പറയുന്നു. വിമത സാന്നിധ്യം സിപിഎമ്മിന്‍റെ മതിപ്പ് കുറച്ചു. തെരഞ്ഞെടുപ്പ് ചർച്ചകളിൽപ്പോലും വിഭാഗീയതയും മാധ്യമവിമർശനവും മാത്രം നിറഞ്ഞ് നിന്നെന്നും വിലയിരുത്തൽ. സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് റിവ്യൂ റിപ്പോർട്ടിന്‍റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.
തെരഞ്ഞെടുപ്പ് പരാജയം അവലോകനം ചെയ്യുന്നതിനായി സിപിഐയുടെ സംസ്ഥാന നേതൃയോഗങ്ങൾ ഇന്ന് തിരുവനന്തപുരത്ത് ചേരും. ഇന്ന് സംസ്ഥാന സെക്രട്ടറിയേറ്റും എക്സിക്യൂട്ടീവും അടുത്ത രണ്ട് ദിവസങ്ങളിൽ സംസ്ഥാന കൗൺസിലുമാണ് ചേരുന്നത്. സിപിഐയുടെ ഓരോ മണ്ഡലങ്ങളിലും ഉണ്ടായ പരാജയം കൃത്യമായി പരിശോധിക്കാൻ കഴിഞ്ഞ തവണ ചേർന്ന സംസ്ഥാന എക്സിക്യൂട്ടീവ് നിർദ്ദേശം കൊടുത്തിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ താഴെത്തട്ടിൽ ഉൾപ്പെടെ പരിശോധന നടത്തിയ റിപ്പോർട്ടാണ് ജില്ലാ എക്സിക്യൂട്ടീവുകൾ സിപിഐ സംസ്ഥാന നേതൃത്വത്തിന് സമർപ്പിച്ചിരിക്കുന്നത്. പാർട്ടിയുടെ നേതൃത്വത്തിൽ ഉണ്ടായ വീഴ്ച, സ്ഥാനാർത്ഥി നിർണയങ്ങളിലെ പോരായ്മ എന്നിവ പല ജില്ലാ നേതൃയോഗങ്ങളിലും വിമർശിക്കപ്പെട്ടിരുന്നു. പ്രതിപക്ഷ ഉപ നേതാവ് പദവി നേടിയെടുക്കാൻ പാർട്ടിക്ക് കഴിയാത്തതും സംസ്ഥാന നേതൃയോഗങ്ങളിൽ ചർച്ചയാകും. സംസ്ഥാന ബജറ്റ് അവതരിപ്പിക്കാൻ ഇരിക്കെ നിയമസഭയിൽ എന്ത് സമീപനം സ്വീകരിക്കണമെന്ന കാര്യവും പാർട്ടി നേതൃ യോഗത്തിൽ ഉണ്ടാകും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam