കഴക്കൂട്ടത്തെ വി മുരളീധരന്‍റെ തെരഞ്ഞടുപ്പ് വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കടകംപള്ളി സുരേന്ദ്രനും കോടതിയിൽ എത്തി. വ്യക്തിപരമായ ആക്ഷേപങ്ങൾ തനിക്കെതിരെ ഉന്നയിച്ചാണ് വി മുരളീധരൻ വിജയിച്ചതെന്നാണ് ഹ‍ർജിയിൽ പറയുന്നത്.

തിരുവനന്തപുരം: സ്വത്തുവിവരം തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്ന് മറച്ചുവെച്ച് സത്യവാങ്മൂലം നൽകിയ നേമം എംഎൽഎ രാജീവ് ചന്ദ്രശേഖറിന്‍റെ വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് സ്ഥാനാർത്ഥി ശബരീനാഥൻ ഹൈക്കോടതിയിൽ. ബംഗലുരുവിലെ 200 കോടിയുടെ ആസ്തി വിവരം സത്യവാങ്മൂലത്തിൽ ചേർത്തില്ല. 3 ഇടങ്ങളിലെ സ്ഥാവര വസ്തുക്കളുടെ വിവരം മനപൂർവ്വം മറച്ചുവെച്ചത് ചട്ടലംഘനമാണെന്നും അയോഗ്യനാക്കണമെന്നും തെരഞ്ഞെടുപ്പ് ഹർ‍ജിയിൽ ആവശ്യപ്പെടുന്നു. 

പത്രികാ സമർപ്പണ സമയത്ത് ഇക്കാര്യം വരണാധികാരിയുടെ ശ്രദ്ധയിൽ പെടുത്തിയപ്പോൾ തെരഞ്ഞെടുപ്പ് കേസ് നൽകാനാണ് നിർദ്ദേശിച്ചതെന്നും ശബരീനാഥ് ഹർജിയിൽ പറയുന്നു. കഴക്കൂട്ടത്തെ വി മുരളീധരന്‍റെ തെരഞ്ഞടുപ്പ് വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കടകംപള്ളി സുരേന്ദ്രനും കോടതിയിൽ എത്തി. വ്യക്തിപരമായ ആക്ഷേപങ്ങൾ തനിക്കെതിരെ ഉന്നയിച്ചാണ് വി മുരളീധരൻ വിജയിച്ചതെന്നാണ് ഹ‍ർജിയിൽ പറയുന്നത്. തെരഞ്ഞെടുപ്പ് ഹ‍ർജികൾ നിയമപരമായി നിലനിൽക്കുമോ എന്നാണ് ആദ്യം ഹൈക്കോടതി പരിഗണിക്കുക.