
തിരുവനന്തപുരം: സിപിഎമ്മിന്റെ നിർണായക സംസ്ഥാന സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കും. സ്ഥാനാർത്ഥി നിർണയ ചർച്ചകളും തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുമാണ് പ്രധാന അജണ്ട. സെക്രട്ടറിയേറ്റിൽ ധാരണയായ സ്ഥാനാർത്ഥി പട്ടിക സംസ്ഥാന സമിതിയിൽ അവതരിപ്പിച്ച് അംഗീകാരം നേടും. കെ കെ ശൈലജയുടെയും പി കെ ശ്യാമളയുടെയും അടക്കം സ്ഥാനാർത്ഥിത്വത്തിൽ വിയോജിപ്പുകൾ ഉയരാനുള്ള സാധ്യത നേതൃത്വം മുന്നിൽക്കണ്ടിട്ടുണ്ട്. ജി സുധാകരന്റെ നിലപാടുകളും ചർച്ചയാകും. പാലക്കാട് സിപിഎം വിതരുടെ കൺവെൻഷനും ഇന്ന് നടക്കും.
പാർട്ടി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് സിപിഎം വിടാൻ മുതിർന്ന നേതാവ് ജി സുധാകരൻ ഒരുങ്ങി നിൽക്കെയാണ് സിപിഎം സംസ്ഥാന സമിതി യോഗം ചേരുന്നത്. സ്ഥാനാർഥിനിർണയ ചർച്ചകൾക്കും മറ്റ് തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുമാണ് പ്രധാന അജണ്ടയെങ്കിലും ജി സുധാകരൻ ഉയർത്തുന്ന വിയോജിപ്പുകൾ സംസ്ഥാന സമിതിയിൽ ചർച്ചയ്ക്ക് വന്നേക്കും. കണ്ണൂരും പാലക്കാടും ആലപ്പുഴയും ഉൾപ്പെടെ പല ജില്ലകളിലും ജില്ലാ സെക്രട്ടറിയേറ്റ് നിർദ്ദേശങ്ങളിൽ പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് തിരുത്തൽ വരുത്തിയിരുന്നു. പേരാവൂരിൽ കെ കെ ശൈലജയുടെയും തളിപ്പറമ്പിൽ പി കെ ശ്യാമളയുടെയും ഉൾപ്പെടെ തീരുമാനങ്ങൾക്ക് സംസ്ഥാന സമിതിയിൽ വിയോജിപ്പുകൾ ഉയരാനുള്ള സാധ്യത സംസ്ഥാന നേതൃത്വം കാണുന്നുണ്ട്. പാർട്ടി ജനറൽ സെക്രട്ടറി എം എ ബേബിയും സംസ്ഥാന സമിതിയിൽ പങ്കെടുക്കും.
അതേസമയം, പാലക്കാട്ടെ സിപിഎം വിമതർ നടത്തുന്ന കൺവെൻഷനിൽ പി കെ ശശി പങ്കെടുക്കും. കൺവെൻഷൻ പി കെ ശശി ഉദ്ഘാടനം ചെയ്യുമെന്ന് എം സതീഷ് അറിയിച്ചു. പി.കെ.ശശിയുടെ ഫോട്ടോ ഉപയോഗിച്ച് പോസ്റ്റർ അടക്കം പുറത്തിറക്കി. ഇന്ന് രാവിലെ 10 മണിക്കാണ് പാർവതി കല്യാണ മണ്ഡപത്തിൽ വെച്ച് കൺവെൻഷൻ നടക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam