
പുൽപ്പള്ളി: വയനാട് പുൽപ്പള്ളി കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത ശേഷം നിരപരാധിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് വിട്ടയച്ച തങ്കച്ചനെ പിന്തുണച്ച് പുല്‍പ്പള്ളി സിപിഎം. കള്ളക്കേസിന് പിന്നിലുള്ള മുഴുവൻ കോണ്‍ഗ്രസ് നേതാക്കളെയും ഉടൻ അറസ്റ്റ് ചെയ്യണമെന്ന് സിപിഎം ആവശ്യപ്പെട്ടു. മുള്ളൻകൊല്ലിയിലെ ക്രിമിനല്‍ സംഘമാണ് പ്രസാദിന് കൊട്ടേഷൻ കൊടുത്തത്. തോട്ടയും ഡിറ്റണേറ്ററും പ്രസാദിന് കൊടുത്തത് കോണ്‍ഗ്രസ് നേതാക്കളാണ്. നിരപരാധിയായ തങ്കച്ചൻ ജയിലില്‍ കിടന്നതിലെ പൊലീസ് വീഴ്ചയും അന്വേഷിക്കണമെന്നും പുല്‍പ്പള്ളി ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.
വീട്ടിൽനിന്ന് മദ്യവും സ്ഫോടകവസ്തുക്കളും പിടിച്ചെടുത്ത സംഭവത്തിൽ 17 ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് തങ്കച്ചൻ ജയിൽ മോചിതനായത്. കോൺഗ്രസിലെ ഗ്രൂപ്പ് പോരിന്റെ ഇരയാണെന്ന് താനെന്നും ഡിസിസി പ്രസിഡൻ്റ് എൻഡി അപ്പച്ചൻ, പി ഡി സജി, ജോസ് നെല്ലേടം തുടങ്ങിയ കോൺഗ്രസ് നേതാക്കൾക്ക് സംഭവത്തിൽ പങ്കുണ്ടെന്നും തങ്കച്ചൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
22ന് രാത്രിയാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പുൽപ്പള്ളി പൊലീസ് പ്രാദേശിക കോൺഗ്രസ് നേതാവായ തങ്കച്ചന്റെ വീട്ടിൽ പരിശോധന നടത്തിയത്. പോർച്ചിൽ കിടന്നിരുന്ന കാറിന്റെ അടിയിൽ കവറിൽ സൂക്ഷിച്ച നിലയിൽ 20 പാക്കറ്റ് കർണാടക മദ്യവും 15 തോട്ടയും കണ്ടെത്തി. ഉടൻതന്നെ പൊലീസ് തങ്കച്ചനെ അറസ്റ്റ് ചെയ്തു. കള്ളക്കേസ് ആണെന്നും ഗ്രൂപ്പ് പോരിന്റെ ഭാഗമാണ് എന്ന സംശയം ഉണ്ടെന്നും തങ്കച്ചനും കുടുംബവും പറഞ്ഞെങ്കിലും പൊലീസ് മുഖവിലക്കെടുത്തിരുന്നില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam