
കണ്ണൂർ: കണ്ണൂർ മലയാംപടിയിൽ നാടകസംഘം സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് രണ്ട് പേർ മരിച്ച സംഭവത്തിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച അടിയന്തിര ധനസഹായം അപര്യാപ്‌തമെന്ന് നാടക സംഘാടകൻ കൂടിയായ സി ആർ മഹേഷ് എംഎൽഎ. നാടക നടിമാരായ കായംകുളം മുതുകുളം സ്വദേശി അഞ്ജലി (32), കരുനാഗപ്പള്ളി തേവലക്കര സ്വദേശിനി ജെസി മോഹൻ എന്നിവരാണ് അപകടത്തിൽ മരിച്ചത്. ഇവരുടെ കുടുംബങ്ങൾക്ക് 25000 രൂപ വീതമാണ് അടിയന്തിര സഹായം സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചത്. അപകടത്തിൽ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്.
അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ 10 ലക്ഷം രൂപ നൽകണമെന്ന് കോൺഗ്രസ് നേതാവ് കൂടിയായ സി ആർ മഹേഷ് ആവശ്യപ്പെട്ടു. അപകടത്തിൽ പരുക്കേറ്റവർക്കും നാടക സമിതി ഉടമയ്ക്കും നഷ്ടപരിഹാരം നൽകണം. ജെസി മോഹന് സ്വന്തം വീടോ സ്ഥലമോ ഇല്ല. മൃതദേഹം എവിടെ അടക്കണമെന്ന് പോലും അറിയാത്ത അവസ്ഥയാണ്. സിനിമാ മേഖലയ്ക്ക് കിട്ടുന്ന പിന്തുണ നാടകക്കാർക്ക് ലഭിക്കുന്നില്ല. നാടകത്തെ നിലനിർത്താൻ സർക്കാർ കണ്ണു തുറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ദേവ കമ്മ്യൂണിക്കേഷൻ കായംകുളം എന്ന നാടക സംഘം സഞ്ചരിച്ച മിനി ബസാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ രാത്രി നാടകം കഴിഞ്ഞ് കടന്നപ്പള്ളിയിൽ നിന്ന് ബത്തേരിയിലേക്ക് പോകുന്ന വഴിക്കാണ് അപകടം ഉണ്ടായത്. മലയാംപടി എസ് വളവിൽ വെച്ച് മിനി ബസ് താഴ്‌ചയിലേക്ക് മറിയുകയായിരുന്നു. 14 പേരാണ് ഈ സമയത്ത് മിനി ബസിൽ ഉണ്ടായിരുന്നത്. അപകടത്തിൽ ഒൻപത് പേരെ പരുക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കായംകുളം സ്വദേശികളായ ഉണ്ണി, ഉമേഷ്, സുരേഷ്, ഷിബു, എറണാകുളം സ്വദേശികളായ വിജയകുമാർ, ബിന്ദു, കല്ലുവാതുക്കൽ സ്വദേശി ചെല്ലപ്പൻ, കൊല്ലം സ്വദേശി ശ്യാം, അതിരുങ്കൽ സ്വദേശി സുഭാഷ് എന്നിവർക്കാണ് പരുക്കേറ്റത്. ഇവരിൽ കായംകുളം സ്വദേശി ഉമേഷിന്റെ നിലയാണ് ഗുരുതരം.
അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 25000 രൂപ അടിയന്തിര ധനസഹായമായി പ്രഖ്യാപിച്ചത് സംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ്. പരുക്കേറ്റവരുടെ ചികിത്സാ ചെലവുകൾ ഏറ്റെടുക്കുമെന്ന് വ്യക്തമാക്കിയ മന്ത്രി മരിച്ചവരുടെ മൃതദേഹം കൊണ്ടുപോകാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്താൻ കേരള സംഗീത നാടക അക്കാദമിക്ക് നിർദ്ദേശം നൽകിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam