
തൃശൂര്‍: ചാവക്കാട് മണത്തല ദേശീയപാതയില്‍ റോഡ് വിണ്ടു കീറിയ പ്രദേശത്ത് ആവശ്യമെങ്കില്‍ വാഹനങ്ങള്‍ വഴി തിരിച്ചുവിടാന്‍ പ്ലാൻ തയാറാക്കി പൊലീസ്. റോഡിന്‍റെ ഉറപ്പ് ബോധ്യപ്പെടാന്‍ മണ്ണു പരിശോധന വേണമെന്ന് വിദഗ്ധ സംഘം ജില്ലാ കളക്ടറെ അറിയിച്ചു. ദേശീയപാത അതോറിറ്റിയുടെ റിപ്പോര്‍ട്ട് കൂടി വന്നശേഷം തുടര്‍ നടപടിയെടുക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഇടപ്പള്ളി- മണ്ണുത്തി ദേശീയപാതയിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് സനീഷ് കുമാർ ജോസഫ് എംഎൽഎയുടെ നേതൃത്വത്തിൽ കൊരട്ടിയിൽ ഏകദിന ഉപവാസം നടത്തി.
റോഡ് വിണ്ടുകീറിയതിനെ തുടർന്ന് പ്രതിഷേധം ശക്തമായ മണത്തലയിൽ താൽക്കാലിക പരിഹാരത്തിനുള്ള നടപടികളാണ് കരാർ കമ്പനി ചെയ്തത്. ഇന്നലെ രാത്രിയോടെ ടാർ കൊണ്ടുവന്നൊഴിച്ച് വിള്ളൽ ഉണ്ടായ ഭാഗം മുഴുവൻ മൂടി. രണ്ടു ലെയർ ടാറിങ് കൂടി നടക്കാനുണ്ടെന്നിരിക്കേ റോഡ് സുരക്ഷിതമാണെന്നാണ് കരാർ കമ്പനിയുടെ വാദം. എന്നാൽ, ഇക്കാര്യത്തിൽ ദേശീയപാത അതോറിറ്റിയുടെ റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് ജില്ലാ ഭരണകൂടം.
റിപ്പോർട്ട് ലഭിച്ചാൽ തുടർ നടപടി സ്വീകരിക്കുമെന്നാണ് ജില്ലാ കളക്ടർ അറിയിച്ചു. അതിനിടെ കളക്ടര്‍ നിയോഗിച്ച വിദഗ്ധ സമിതിയും സിറ്റി പൊലീസ് കമ്മീഷ്ണറും സ്ഥലം സന്ദര്‍ശിച്ചു. ആവശ്യമെങ്കില്‍ സ്കൂള്‍ വാഹനങ്ങളടക്കം സർവീസ് റോഡില്‍ നിന്നും വഴിതിരിച്ചുവിടുന്നതിന് പൊലീസ് പ്ലാന്‍ തയാറാക്കി കളക്ടർക്ക് സമര്‍പ്പിച്ചു. മണ്ണ് പരിശോധന ഉള്‍പ്പടെ വൈകാതെ പൂര്‍ത്തിയാക്കി വിദഗ്ധ സംഘവും റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
അതിനിടെ മേൽപ്പാലങ്ങളുടെ നിർമ്മാണം നടക്കുന്ന മണ്ണുത്തി- ഇടപ്പള്ളി ദേശീയപാതയിലെ അതിരൂക്ഷമായ ഗതാഗതക്കുരുക്കിനെതതിരെ കൊരട്ടിയില്‍ സനീഷ് കുമാര് എംഎല്‍എയുടെ നേതൃത്വത്തില്‍ ഏകദിന ഉപവാസം നടത്തി. പണികള്‍ അവസാനിക്കും വരെ പാലിയേക്കരയില്‍ ടോള്‍ നിര്‍ത്തിവയ്ക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
അഞ്ചു മേൽപ്പാലങ്ങളുടെ നിർമാണമാണ് കൊരട്ടി മുതൽ വാണിയംപാറ വരെയുള്ള ഭാഗത്ത് നടക്കുന്നത്. മതിയായ ബദൽ സംവിധാനം ഒരുക്കാതെ നിർമ്മാണ പ്രവർത്തനം നടക്കുന്നതിനാൽ മണിക്കൂറുകളാണ് ദേശീയ പാതയില്‍ കത്തുകിടക്കേണ്ടിവരുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam