സർക്കാരിനും ജനങ്ങൾക്കുമിടയിൽ പ്രവർത്തിക്കുന്നത് ഉദ്യോസ്ഥർ മാത്രമായി. ഗൃഹസമ്പർക്ക പരിപാടി പാളിയെന്നും സിപിഎം വിലയിരുത്തി.
തിരുവനന്തപുരം: താഴെത്തട്ടിൽ പാർട്ടി നിശ്ചലമെന്ന് സിപിഎം വിലയിരുത്തൽ. നവകേരള സർവേയിലും മെല്ലേപ്പോക്കുണ്ടായി. ഇതുവരെ പൂർത്തിയായത് ഉദ്ദേശിച്ചതിൽ പകുതി മാത്രമാണെന്നും ഭരണ നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തുന്നില്ലെന്നും പാർട്ടി വിലയിരുത്തി. പ്രാദേശിക സിപിഎം ജനങ്ങളിൽ നിന്ന് അകന്നതായും വിമർശനമുയർന്നു. സർക്കാരിനും ജനങ്ങൾക്കുമിടയിൽ പ്രവർത്തിക്കുന്നത് ഉദ്യോസ്ഥർ മാത്രമായി. ഗൃഹസമ്പർക്ക പരിപാടി പാളിയെന്നും സിപിഎം വിലയിരുത്തി.
തദ്ദേശ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ആത്മപരിശോധന, സ്വയം വിമർശനം പാതയിലാണ് സിപിഎം. തദ്ദേശത്തിലെ തോൽവിക്ക് പിന്നാലെയാണ് ഗൃഹസന്ദർശനം തീരുമാനിച്ചത്. സർക്കാറിന്റെ പ്രവർത്തനങ്ങൾ വിലയിരുത്താനും അഭിപ്രായം തേടാനുമാണ് നവകേരള സർവേ തീരുമാനിച്ചത്. ജനുവരി ഒന്നുമുതൽ ഫെബ്രുവരി 28വരെയായിരുന്നു സർവേ. എന്നാൽ 85000 വളണ്ടിയർമാർ പങ്കെടുത്ത സർവേ ഫെബ്രുവരി ആദ്യ ആഴ്ച കഴിയുമ്പോൾ സർവേ പകുതി വരെ മാത്രമാണ് പിന്നിട്ടത്. സർവേയിലാണ് ഇക്കാര്യം താഴെത്തട്ടിൽ പാർട്ടി സജീവമല്ലെന്ന് കണ്ടെത്തിയത്. സർവേയുമായി സഹകരിക്കാൻ പോലും തയാറല്ല.
താഴെത്തട്ടിലെ നേതാക്കൾക്ക് ജനങ്ങളുമായി ബന്ധമില്ലെന്നും വിലയിരുത്തുന്നു. സംഘടനാ സംവിധാനത്തിലും പോരായ്മയുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് പ്രാദേശിക ഘടകങ്ങൾ എങ്ങനെ പ്രവർത്തിക്കണെമന്നത് സംബന്ധിച്ച് മാർഗരേഖ പുറത്തിറക്കാനും ആലോചിക്കുന്നു. 10 വർഷത്തെ ഭരണം കൊണ്ട് അലംഭാവവും അമിത ആത്മവിശ്വാസവും പാർട്ടി പ്രവർത്തകർക്കിടയിലുണ്ട് എന്ന വിലയിരുത്തലിലാണ് പാർട്ടി എത്തിയത്. ഗൗരവമായാണ് പാർട്ടി ഇക്കാര്യങ്ങളെ കാണുന്നതെന്നും പരിഹാര നടപടികൾ സ്വീകരിച്ചായിരിക്കും നിയമസഭ തെരഞ്ഞെടുപ്പിന് ഒരുങ്ങുകയെന്നും പറയുന്നു.

