
കോഴിക്കോട്: വടകരയിൽ പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് കുഴഞ്ഞ് വീണ് മരിച്ച സംഭവത്തിൽ ഉത്തരമേഖല ഐജി ആഭ്യന്തര അന്വേഷണ റിപ്പോർട്ട് ഇന്ന് സംസ്ഥാന പൊലീസ് മേധാവിക്ക് സമർപ്പിക്കും. കേസന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഉടൻ നൽകണമെന്നാവശ്യപ്പെട്ട് മെഡി. കോളേജ് അധികൃതർക്ക് അപേക്ഷ നൽകിയിരുന്നു. നടപടിക്ക് വിധേയരായ പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴിയും അന്വേഷണ സംഘം ഇന്ന് രേഖപ്പെടുത്തും
വടകരയിൽ കസ്റ്റഡിയിലെടുത്ത സജീവൻ, പൊലീസ് സ്റ്റേഷൻ വളപ്പിൽ കുഴഞ്ഞുവീണ് മരിച്ചതിൽ പോലീസുകാർക്ക് ഗുരുതര വീഴ്ചയുണ്ടായി എന്നാണ് ഉത്തരമേഖല ഐജി ടി. വിക്രമിന്‍റെ കണ്ടെത്തൽ. എസ് ഐ ഉൾപ്പെടെ പോലീസുകാർക്കെതിരെയെടുത്ത നടപടിയുടെ വിശദാംശങ്ങൾ കൂടി ഉൾക്കാളളിച്ച റിപ്പോർട്ടാണ് ഐ ജി നൽകുക.
സംഭവസമയത്ത് സജീവന് ഒപ്പമുണ്ടായിരുന്നവർ, ബന്ധുക്കൾ എന്നിവരിൽ നിന്ന് നേരിട്ട് മൊഴിയെടുത്തശേഷമാണ് ഐജി റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ഹൃദയാഘാതമാണ് സജീവന്‍റെ മരണകാരണമെന്ന് പ്രാഥമിക നിഗമനമുണ്ടെങ്കിലും പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാക്കുകായാണ് അന്വേഷണ സംഘം. കേസന്വേഷണംഏറ്റെടുത്ത ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടി. സജീവന്‍റെ നേതൃത്വത്തിലുളള സംഘം, വടകര പൊലീസ് സ്റ്റേഷനിലെത്തി ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു.
ഇന്ന് സാക്ഷികളുടെയും ബന്ധുക്കളുടെയും മൊഴി രേഖപ്പെടുത്തും. തുടർന്നാകും സസ്പെഷൻ നടപടി നേരിടുന്ന എസ് ഐ എം നിജീഷ് , എ എസ് ഐ അരുൺകുമാർ, സിവിൽ പോലീസ് ഓഫിസർ ഗിരീഷ് എന്നിവരുടെ മൊഴി രേഖപ്പെടുത്തുക. പതിനഞ്ചുദിവസത്തിനകം സംഘം അന്വേഷണ പുരോഗതി റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കും. വാഹനാപകടവുമായി ബന്ധപ്പെട്ടാണ് വടകര
പോലീസ് സജീവനെ കസ്റ്റഡിയിലെടുക്കുന്നത്.
പിങ്ക് പൊലീസ് അപമാനിച്ച സംഭവം: നഷ്ടപരിഹാരം നൽകാനുള്ള വിധിക്കെതിരായ ഹർജി ഇന്ന് ഹൈക്കോടതിയിൽ
തിരുവനന്തപുരം: ആറ്റിങ്ങലിൽ എട്ടു വയസ്സുകാരിയെയും പിതാവിനെയും പിങ്ക് പോലീസ് അപമാനിച്ച സംഭവത്തിൽ നഷ്ടപരിഹാരം നൽകണമെന്ന സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ സർക്കാർ സമർപ്പിച്ച അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും.
പിങ്ക് പോലീസ് ഉദ്യോഗസ്ഥയിൽ നിന്ന് നഷ്ടപരിഹാരത്തുക ഈടാക്കി പെൺകുട്ടിക്ക് നൽകാൻ ആഭ്യന്തര വകുപ്പ് രണ്ടാഴ്ച്ച മുൻപ് ഉത്തരവിറക്കിയിരുന്നു. ഇത് സംബന്ധിച്ച വിശദാംശങ്ങൾ സർക്കാർ ഇന്ന് ഹൈക്കോടതിയെ അറിയിക്കും.
പോലീസ് ഉദ്യോഗസ്ഥയായ രജിതയിൽ നിന്ന് നഷ്ടപരിഹാരമായി ഒന്നരലക്ഷം രൂപയും കോടതി ചെലവുകൾക്കായി 25000 രൂപയും ഈടാക്കാനാണ് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയിട്ടുള്ളത്.
ഉദ്യോഗസ്ഥർ ചെയ്യുന്ന വ്യക്തിപരമായ കുറ്റത്തിന് സർക്കാരിന് ബാധ്യതയേൽക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അപ്പീൽ . പരാതിക്കാരിയായ കുട്ടിക്ക് സർക്കാർ നഷ്ടപരിഹാരം നൽകണമെന്നായിരുന്നു സിംഗിൾ ബഞ്ച് ഉത്തരവ്.