
ദില്ലി: ജെഎൻയു പ്രവേശനത്തിന് ഇനി മുതൽ പ്രത്യേക പ്രവേശന പരീക്ഷയില്ല. കേന്ദ്ര സർവകലാശാലകളിലേക്കുള്ള പൊതു പ്രവേശന പരീക്ഷയിൽ ഇനി ജെഎൻയുവിനെക്കൂടി ഉൾപ്പെടുത്താനുള്ള ശുപാർശ അക്കാദമിക്ക് കൗൺസിൽ അംഗീകരിച്ചു. ഈ വർഷം മുതൽ തീരുമാനം നടപ്പാക്കും. തീരുമാനത്തിൽ അക്കാദമിക്ക് കൗൺസിൽ യോഗത്തിൽ അധ്യാപക സംഘടന പ്രതിഷേധം രേഖപ്പെടുത്തി.
ചർച്ചകൾ നടത്താതെയുള്ള വിസിയുടെ ഏകപക്ഷീയ നീക്കമാണ് ഇതെന്നാണ് അധ്യാപക - വിദ്യാർത്ഥി സംഘടനകൾ കുറ്റപ്പെടുത്തുന്നത്. കേന്ദ്ര സർവകലാശാലകളിലേക്കുള്ള പ്രവേശനത്തിനുള്ള സിയുസിഇടി (Central Universities Common Entrance Test - CUCET) പരീക്ഷ തന്നെയായിരിക്കും ഇനി ജെഎൻയു പ്രവേശനത്തിന്‍റെയും മാനദണ്ഡം. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയാണ് സിയുസിഇടി പരീക്ഷ നടത്തുന്നത്. 2022-23 വർഷത്തെ പ്രവേശനത്തിന് സിയുസിഇടി ഉപയോഗിക്കുമെന്ന് ദില്ലി സർവകലാശാലയും വ്യക്തമാക്കിയിരുന്നു.
അക്കാദമിക് കൗൺസിൽ യോഗത്തിൽ തീരുമാനത്തിന് ശക്തമായ പിന്തുണ കിട്ടിയെന്നാണ് അഡ്മിഷൻസ് ഡയറക്ടർ ജയന്ത് ത്രിപാഠി പറയുന്നത്. സിയുസിഇടി പരീക്ഷ കൂടുതൽ വിദ്യാർത്ഥികൾക്ക് അവസരമൊരുക്കുമെന്നും ഒരുപാട് പരീക്ഷകൾ എഴുതേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കുമെന്നുമാണ് വാദം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam