വൈദ്യുതി ബിൽ കുടിശ്ശിക ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് ബംഗ്ലാദേശിന് കത്തയച്ചു. ഏകദേശം 1000 കോടി രൂപയുടെ കുടിശ്ശിക അടച്ചില്ലെങ്കിൽ വൈദ്യുതി വിതരണം നിർത്തുമെന്നും ഇത് രാജ്യത്തെ ഇരുട്ടിലാക്കുമെന്നും ഗ്രൂപ്പ് മുന്നറിയിപ്പ് നൽകി. 

ദില്ലി: ബം​ഗ്ലാദേശ് സർക്കാർ നൽകാനുള്ള വൈദ്യുതി ബിൽ കുടിശ്ശിക ആവശ്യപ്പെട്ട് അദാനി ​ഗ്രൂപ്പ് കത്തയച്ചു. ബംഗ്ലാദേശിലെ തെരഞ്ഞെടുപ്പിന് മുമ്പാണ് കത്തയച്ചത്. ഇതോടെ ബംഗ്ലാദേശ് പവർ ഡെവലപ്‌മെന്റ് ബോർഡും (പിഡിബി) അദാനിയുടെ പവർ പ്ലാന്റും തമ്മിലുള്ള സാമ്പത്തിക തർക്കം പുറത്തായി. കുടിശ്ശിക അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് ബംഗ്ലാദേശ് പവർ ബോർഡിനാണ് കത്തയച്ചത്. കുടിശ്ശികയുള്ള പേയ്‌മെന്റുകൾ നൽകിയില്ലെങ്കിൽ വൈദ്യുതി വിതരണം അവസാനിപ്പിക്കുമെന്നും ​ഗ്രൂപ്പ് മുന്നറിയിപ്പ് നൽകി. 

ജനുവരി 29നാണ് അദാനി പവർ ലിമിറ്റഡിന്റെ വൈസ് പ്രസിഡന്റ് അവിനാശ് അനുരാഗ്, ഈ കുടിശ്ശികകളെക്കുറിച്ച് പിഡിബി ചെയർമാന് കത്തയച്ചത്. വർ പ്ലാന്റിന്റെ തുടർച്ചയായ പ്രവർത്തനം ഉറപ്പാക്കാൻ 112.7 മില്യൺ യുഎസ് ഡോളർ (ഏകദേശം 1,000 കോടി രൂപ) ഉടൻ നൽകണമെന്നും കത്തിൽ പറയുന്നു. കഴിഞ്ഞ വർഷം ജൂൺ വരെയുള്ള കുടിശ്ശിക 53.2 മില്യൺ യുഎസ് ഡോളറായിരുന്നു. കൂടാതെ, ഒക്ടോബർ വരെ നൽകിയ വൈദ്യുതി സേവനങ്ങൾക്കായി 59.6 മില്യൺ യുഎസ് ഡോളറും ഉൾപ്പെടുത്തി. ഈ തുകയ്ക്കായി ആവർത്തിച്ച് അഭ്യർത്ഥിച്ചിട്ടും, ബംഗ്ലാദേശ് വൈദ്യുതി ബോർഡ് പണം നൽകിയില്ല.

വൈദ്യുതി ഉൽപാദനത്തിനുള്ള കുടിശ്ശിക വർധിച്ചുവരുന്നത് നിലനിർത്താൻ വലിയ സമ്മർദ്ദമുണ്ടെന്ന് അദാനി ഗ്രൂപ്പ് കത്തിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതിനാൽ, കുടിശ്ശിക പേയ്‌മെന്റുകൾ നടത്തിയില്ലെങ്കിൽ, വൈദ്യുതി വിതരണം, അറ്റകുറ്റപ്പണികൾ, പവർ പ്ലാന്റുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ എന്നിവ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരുമെന്ന് അദാനി ഗ്രൂപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.