സർക്കാരിന്റെ ഏതെങ്കിലും വാഹനം ഇതിനായി ദുരുപയോഗം ചെയ്തിട്ടുണ്ടോ, ഡിപ്ലോമാറ്റുകൾ ആരെങ്കിലും ഇതിന് അകമ്പടിയായി വന്നിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും ഇതിലൂടെ കണ്ടെത്താൻ ശ്രമിക്കുന്നത്.
തിരുവനന്തപുരം: സ്വർണ്ണക്കടത്തു കേസിൽ കൂടുതൽ നടപടികളുമായി കസ്റ്റംസ്. തിരുവനന്തപുരം വിമാനത്താവളത്തിലെ കാർഗോ കോംപ്ലക്സ്, സ്വപ്നയുടെ ഓഫീസ് എന്നിവിടങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് കസ്റ്റംസ് കത്തു നൽകി. ഇതനുസരിച്ച് ദൃശ്യങ്ങൾ നൽകാൻ സിറ്റി പൊലീസ് കമ്മീഷണറോട് ഡിജിപി നിർദ്ദേശിച്ചു.
കസ്റ്റംസ് ആവശ്യപ്പെട്ടിട്ടും സിസിടിവി ദൃശ്യങ്ങൾ നൽകാൻ പൊലീസ് തയ്യാറായില്ലെന്ന് രാവിലെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പിന്നാലെ, കസ്റ്റംസ് അത്തരമൊരു ആവശ്യമുന്നയിച്ചിട്ടില്ലെന്ന് കാണിച്ച് പൊലീസ് വാർത്താക്കുറിപ്പ് പുറത്തിറക്കി. സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടുള്ള കത്ത് പൊലീസ് ആസ്ഥാനത്തോ ഡിജിപിക്കോ കസ്റ്റംസ് നൽകിയിട്ടില്ലെന്നായിരുന്നു വാർത്താക്കുറിപ്പിലെ വിശദീകരണം. ഇതിനു പിന്നാലെയാണ് കസ്റ്റംസ് ഔദ്യോഗികമായി ഡിജിപിക്ക് കത്ത് നൽകിയത്.
ലോക്ക്ഡൗണിനിടയിലും ഡിപ്ലോമാറ്റിക് കാർഗോ വഴി സരിൻ സ്വർണം കടത്തി എന്നാണ് കസ്റ്റംസ് കണ്ടെത്തിയത്. വിമാനത്താവളത്തിൽ നിന്ന് സ്വർണം പുറത്തേക്കെത്തിക്കാൻ ഉപയോഗിച്ച വാഹനം ഏതാണ് തുടങ്ങിയ കാര്യങ്ങൾ കണ്ടെത്താനാണ് കസ്റ്റംസ് പൊലീസിന്റെ സഹായം തേടിയത്. വിമാനത്താവളത്തിലെ കാർഗോയിലേക്ക് പോകുന്ന റോഡിനിരുവശവുമുള്ള പൊലീസ് കൺട്രോൾ റൂമുമായി ബന്ധപ്പെട്ടുള്ള സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ കസ്റ്റംസ് ആവശ്യപ്പെട്ടിരിക്കുന്നത്. സർക്കാരിന്റെ ഏതെങ്കിലും വാഹനം ഇതിനായി ദുരുപയോഗം ചെയ്തിട്ടുണ്ടോ, ഡിപ്ലോമാറ്റുകൾ ആരെങ്കിലും ഇതിന് അകമ്പടിയായി വന്നിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും ഇതിലൂടെ കണ്ടെത്താൻ ശ്രമിക്കുന്നത്.
Read Also: 'സ്വർണക്കടത്തിൽ പങ്കില്ല, കാർഗോ ആരയച്ചു എന്ന് അന്വേഷിക്കൂ', സ്വപ്നയുടെ ശബ്ദരേഖ തത്സമയം...