നിഷാ പുരുഷോത്തമന് എതിരായ സൈബറാക്രമണം; ദേശാഭിമാനി ജീവനക്കാരൻ അടക്കം അറസ്റ്റിൽ

Published : Sep 18, 2020, 02:23 PM IST
നിഷാ പുരുഷോത്തമന് എതിരായ സൈബറാക്രമണം; ദേശാഭിമാനി ജീവനക്കാരൻ അടക്കം അറസ്റ്റിൽ

Synopsis

സമൂഹമാധ്യമങ്ങളിലൂടെ മനോരമ ന്യൂസിലെ നിഷാ പുരുഷോത്തമനെതിരെ വ്യക്തിപരമായി അധിക്ഷേപം നടത്തിയ ദേശാഭിമാനി ജീവനക്കാരൻ വിനീത് ഉൾപ്പടെ രണ്ട് പേരാണ് അറസ്റ്റിലായിരിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസ് തിരുവനന്തപുരം ബ്യൂറോ ചീഫ് കെ ജി കമലേഷ് നൽകിയ പരാതി വട്ടിയൂർക്കാവ് പൊലീസിന് കൈമാറി.

തിരുവനന്തപുരം: മാധ്യമപ്രവർത്തകർക്ക് എതിരെ സമൂഹമാധ്യമങ്ങളിലൂടെ വ്യക്തിപരമായ വ്യാജപ്രചാരണങ്ങളും അധിക്ഷേപങ്ങളും അഴിച്ചുവിട്ട കേസിൽ രണ്ട് പേരെ സൈബർ സെൽ അറസ്റ്റ് ചെയ്തു. ദേശാഭിമാനിയിലെ ജീവനക്കാരനായ വിനീത്, കൊല്ലം സ്വദേശി ജയജിത്ത് എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ ഫോണുകൾ പൊലീസ് പിടിച്ചെടുത്ത ശേഷം കോടതിയിൽ ഹാജരാക്കി ഉടൻ ജാമ്യം നൽകി. 

മനോരമാന്യൂസിലെ അവതാരക നിഷാ പുരുഷോത്തമൻ നൽകിയ പരാതിയിലാണ് അറസ്റ്റുണ്ടായിരിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസ് തിരുവനന്തപുരം ബ്യൂറോ ചീഫ് കെ ജി കമലേഷ് നൽകിയ പരാതി സൈബർ സെൽ വട്ടിയൂർക്കാവ് പൊലീസിന് കൈമാറുകയും ചെയ്തിട്ടുണ്ട്. പരാതി നൽകി ഒന്നരമാസത്തിന് ശേഷമാണ് അറസ്റ്റുണ്ടാകുന്നത് എന്നതാണ് ശ്രദ്ധേയം. 

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിച്ചതിന്‍റെ പേരിലാണ് ഏഷ്യാനെറ്റ് ന്യൂസ് റീജ്യണൽ എഡിറ്റർ ആർ അജയഘോഷിനും തിരുവനന്തപുരം ബ്യൂറോ ചീഫ് കെ ജി കമലേഷിനും മനോരമ ന്യൂസിലെ മാധ്യമപ്രവർത്തക നിഷാ പുരുഷോത്തമനും ജയ്ഹിന്ദ് ടിവിയിലെ മാധ്യമപ്രവർത്തക പ്രമീളാ ഗോവിന്ദിനുമെതിരെ വലിയ സൈബറാക്രമണം അഴിച്ചുവിട്ടത്. കുടുംബാംഗങ്ങള്‍ക്കെതിരെ വരെ സൈബറിടത്തിൽ ആക്രമണമുണ്ടായി. 

മാധ്യമപ്രവർത്തകർക്കെതിരായ സൈബർ ആക്രമണത്തിൽ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കേരള പത്രപ്രവർത്തക യൂണിയൻ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിരുന്നു. ആരോഗ്യകരമായ സംവാദമാകണം നടക്കേണ്ടതെന്നും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ നടപടിയെടുക്കുമെന്നുമായിരുന്നു വിഷയം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ മുഖ്യമന്ത്രിയുടെ പ്രതികരണം. അന്വേഷണച്ചുമതല തിരുവനന്തപുരം റേഞ്ച് ഡിഐജി സഞ്ജയ് കുമാർ ഗുരുദിന് കൈമാറുകയും ചെയ്തു. 

നിഷാപുരുഷോത്തമനെതിരെ വ്യക്തിപരമായതും സ്ത്രീവിരുദ്ധമായതുമായ അധിക്ഷേപം നടത്തിയ ദേശാഭിമാനി ജീവനക്കാരനോട് വിശദീകരണം ചോദിച്ചിട്ടുണ്ടെന്നാണ് എഡിറ്റർ പി രാജീവ് പറഞ്ഞത്. വിശദീകരണം കിട്ടിയോ, അത് പരിശോധിച്ച് തൃപ്തികരമായിരുന്നോ, വേറെ നടപടിയെടുത്തോ എന്ന പ്രതികരണമൊന്നും സിപിഎം മുഖപത്രം പിന്നീട് നൽകിയതുമില്ല. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മലയാള സിനിമയിൽ മൂർച്ചയേറിയ രാഷ്ട്രീയ വിമർശനം നടത്തിയ നടൻ, ഒരിക്കലും ആവർത്തിക്കപ്പെടാത്ത ശൈലി; നമുക്ക് ഒരേയൊരു ശ്രീനിവാസനെ ഉണ്ടായിരുന്നുള്ളൂ
ഗഡിയെ... സ്കൂൾ കലോത്സവം ദേ ഇങ്ങ് എത്തീട്ടാ! ഷെഡ്യൂൾ പുറത്ത്, മുഖ്യമന്ത്രി ഉദ്ഘാടകൻ, മോഹൻലാൽ സമാപന സമ്മേളനത്തിലെ മുഖ്യാതിഥി, തേക്കിൻകാട് പ്രധാനവേദി