
വയനാട്: വയനാട് അമ്പലവയലിൽ ജീപ്പിൽ സ്കൂൾ വിദ്യാർഥികളെ സാഹസികമായി നിർത്തി കൊണ്ടുപോയ സംഭവത്തിൽ മോട്ടോർ വെഹിക്കിൾ വിഭാഗം വാഹനം കസ്റ്റഡിയിലെടുത്തു. വാഹനത്തിന്‍റെ രേഖകൾ പരിശോധിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് ബത്തേരി സബ് റീജിണൽ ട്രാൻസ്പോർട്ട് ഓഫീസ് അറിയിച്ചു.
ഇന്നലെ സ്കൂൾ വിട്ട് പോകുന്ന വിദ്യാർത്ഥിനികളെയാണ് യാതൊരു മാനദണ്ഡവും പാലിക്കാതെ അമ്പലവയലിൽ നിന്നും ഏഴ് കിലോമീറ്ററോളം ദൂരത്തിൽ ജീപ്പിൽ സാഹസിക യാത്ര ചെയ്യാൻ അനുവദിച്ചത്. വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് മോട്ടോർ വെഹിക്കിൾ വിഭാഗം നടപടിയുമായി രംഗത്തെത്തിയത്.
ഡ്രൈവിംഗിനിടെ കെ സ്വിഫ്റ്റ് ബസ് ഡ്രൈവറുടെ ഫോണ്‍വിളി; നടപടിയെടുത്ത് എംവിഡി
മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനം ഓടിച്ച കെ സ്വിഫ്റ്റ് ബസ് ഡ്രൈവര്‍ക്കെതിരെ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്. തിരുവനന്തപുരത്താണ് തിരക്കുള്ള റോഡിലൂടെ കെ സ്വിഫ്റ്റ് ബസ് ഡ്രൈവര്‍ നിയമങ്ങള്‍ ലംഘിച്ച് വാഹനമോടിച്ചത്. ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ഫോണ്‍വിളി തുടര്‍ന്നതോടെ ബസ്സിലെ യാത്രക്കാർ മോട്ടോര്‍ വാഹനവകുപ്പ് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു.
ബസ് വെഞ്ഞാറമൂടിന് സമീപം തൈക്കാട് എത്തുമ്പോൾ ഡ്രൈവർ മൊബൈൽ ഫോണിൽ സംസാരിച്ച് ബസ് ഓടിക്കുന്നത് നാട്ടുകാരിൽ ചിലർ വീഡിയോ എടുത്തിരുന്നു. ആളുകള്‍ വീഡിയോ എടുക്കുന്നത് ശ്രദ്ധയിൽപ്പെട്ട ബസ് ഡ്രൈവർ പെട്ടെന്ന് ഫോൺ മാറ്റി വയ്ക്കുകയും കൈകൊണ്ട് ആംഗ്യം കാണിച്ച് കടന്നു പോവുകയും ചെയ്തു. ഇത് കണ്ട പ്രദേശവാസികളും മോട്ടോർ വാഹന വകുപ്പിനെ വിവരം അറിയിച്ചു. ആ സമയത്ത് കാരേറ്റ് ഭാഗത്ത് പട്രോളിംഗ് നടത്തുകയായിരുന്ന മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ ബസ് വരുന്നത് കാത്തിരുന്ന് തടയുകയായിരുന്നു. ബസ് തടഞ്ഞ് ഡ്രൈവറില്‍ നിന്നും യാത്രക്കാരില്‍ നിന്നും ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ ശേഖരിക്കുകയും വീഡിയോ പരിശോധിക്കുകയും ചെയ്തു. പരാതിയില്‍ കാര്യമുണ്ടെന്ന് കണ്ടെത്തിയതോടെ ഡ്രൈവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ രാംജി.കെ. കരൺ വ്യക്തമാക്കി. ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ നടപടിക്ക് ശുപാർശ ചെയ്തതായി അദ്ദേഹം അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam