ബന്ധു വീട്ടിൽ വിഷു ആഘോഷിക്കാനെത്തിയപ്പോഴാണ് ജിതിനും ജെസ്നിയും അപകടത്തിൽപ്പെട്ടത്. ടെറസിൽ നിന്ന് കാൽ തെറ്റിവീണ ജെസ്നിയെ രക്ഷിക്കാൻ കൈനീട്ടിയതാണ് ജിതിൻ. ഇരുവരും താഴെ വീഴുകയായിരുന്നു
തൃശൂർ: കൊടുങ്ങല്ലൂർ സ്വദേശികളായ വർഗ്ഗീസിനും ത്രേസ്യാമ്മയ്ക്കും കഴിഞ്ഞ വിഷു ദിനം നൽകിയത് ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തമാണ്. യുവാക്കളായ ഇവരുടെ രണ്ട് മക്കളും ടെറസിൽ നിന്ന് വീണ് കിടപ്പിലാണിപ്പോൾ. സ്വന്തമായി കിടപ്പാടം പോലുമില്ലാത്ത ദമ്പതികൾക്ക് മക്കളുടെ ചികിത്സാ ചെലവ് കണ്ടെത്തുകയെന്നത് വലിയ വെല്ലുവിളിയാണ്.
മാളയിലെ ബന്ധു വീട്ടിൽ വിഷു ആഘോഷിക്കാനെത്തിയപ്പോഴാണ് ജിതിനും ജെസ്നിയും അപകടത്തിൽപ്പെട്ടത്. ടെറസിൽ നിന്ന് കാൽ തെറ്റിവീണ ജെസ്നിയെ രക്ഷിക്കാൻ കൈനീട്ടിയതാണ് ജിതിൻ. ഇരുവരും താഴെ വീഴുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ ജിതിന്‍റെ കാലിലെ ഞരമ്പുകൾക്ക് ക്ഷതമേല്‍ക്കുകയും നട്ടെല്ലൊടിയുകയും ചെയ്തു. കുടുംബത്തിന്‍റെ ഏക അത്താണിയായിരുന്ന ജിതിൻ പ്രാഥമിക കാര്യങ്ങൾ പോലും ഇപ്പോൾ പരസഹായത്തിലാണ് ചെയ്യുന്നത്.
26 കാരിയായ ജെസ്നിക്കും വീഴ്ചയിൽ നട്ടെല്ല് തകർന്നു. അപസ്മാരമുളളതിനാല്‍ ഓപ്പറേഷൻ നടത്താനായിട്ടില്ല. ഇരുവരേയും പഴയ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ ലക്ഷങ്ങളാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ലോട്ടറി വിൽപനക്കാരനായിരുന്ന പിതാവ് വർഗ്ഗീസ് ഹൃദ്രോഗത്തിനുള്ള ഓപ്പറേഷന് ശേഷം വിശ്രമത്തിലാണ്. മക്കളുടെയും ഭർത്താവിന്‍റെയും ചികിത്സയ്ക്കായി മറ്റ് വരുമാന മാർഗ്ഗങ്ങളില്ലാത്ത അമ്മ ത്രേസ്യാമ്മ സുമനസുകളുടെ കാരുണ്യം നേടുകയാണ്.
JITHIN VARGHESE
AC NO 520191027467501
KODUNGALLOOR BRANCH
IFSC CORP 0001733