ഡെങ്കിപ്പനിയിൽ ആശങ്ക വേണ്ട; വകഭേദം പുതിയതല്ലെന്നും, തീവ്രത കൂടിയതെന്നും മന്ത്രി

By Web TeamFirst Published Sep 20, 2021, 10:11 PM IST
Highlights

സംസ്ഥാനത്ത് ഈ മാസം ഇതുവരെ 135 ഡെങ്കിപ്പനി ബാധയാണ് സ്ഥിരീകരിച്ചത്. ഇതിൽ നാല് പേർ മരണമടഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്തെ ഡെങ്കിപ്പനിബാധയിൽ ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്ജ്. ഇന്ന് വൈകുന്നേരം സെക്രട്ടേറിയേറ്റിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ. ഡെങ്കി-2 പുതിയതാണെന്ന തരത്തിലുള്ള പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് പറഞ്ഞ മന്ത്രി, ഡെങ്കി 2 പുതിയ വകഭേദമല്ലെന്ന് വ്യക്തമാക്കി.

ഡെങ്കിപ്പനിയില്‍ ഒന്ന്, രണ്ട്, മൂന്ന്, നാല് എന്നിങ്ങനെ 4 വകഭേദങ്ങളുണ്ടെന്ന് മന്ത്രി വിശദീകരിച്ചു. ഇന്ത്യയില്‍ കേരളമുള്‍പ്പെടെ എല്ലാ സംസ്ഥാനങ്ങളിലും ഈ 4 വകഭേദങ്ങളും നേരത്തെ തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതാണ്. നാല് വകഭേദങ്ങളിലും വെച്ച് ഡങ്കി രണ്ടാണ് തീവ്രത കൂടിയ രോഗം. 2017ല്‍ സംസ്ഥാനത്ത് ഡെങ്കിപ്പനിയുടെ വ്യാപന സമയത്ത് ഡെങ്കി രണ്ടും റിപ്പോര്‍ട്ട് ചെയ്തിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് ഈ മാസം ഇതുവരെ 135 ഡെങ്കിപ്പനി ബാധയാണ് സ്ഥിരീകരിച്ചത്. ഇതിൽ നാല് പേർ മരണമടഞ്ഞു. ഈ വർഷം ഇതുവരെ 2421 പേർക്ക് സംസ്ഥാനത്ത് ഡങ്കിപ്പനി ബാധിച്ചിട്ടുണ്ട്. ഈ വർഷം ആകെ 24 മരണങ്ങൾ ഡെങ്കിപ്പനി മൂലമാണെന്ന് സംശയിക്കുന്നുണ്ട്. എന്നാൽ ഇത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!