
പത്തനംതിട്ട: പൂജ നടന്ന സ്ഥലം പൊന്നമ്പലമേടാണെന്ന് ഉറപ്പില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ അനന്തഗോപൻ. ഇനി പൊന്നമ്പലമേടാണെങ്കിൽ വനംവകുപ്പിന്റെ അനുമതിയോടെയാണോ അകത്തു കടന്നത് എന്ന് അന്വേഷിക്കണം. പൂജ നടത്തുന്നതായി ദൃശ്യങ്ങളിൽ കാണുന്നയാൾ വലിയ തട്ടിപ്പുകാരൻ ആണ്. ശബരിമല തന്ത്രിയുടെ ബോർഡ് വച്ച് കാർ ഉപയോഗിച്ചിരുന്നു. ദേവസ്വം കമ്മീഷണർ ഇന്ന് തന്നെ മന്ത്രിക്ക് റിപ്പോർട്ട് നൽകുമെന്നും ദേവസ്വം ബോർഡ് പറഞ്ഞു.
അനധികൃതമായി വനത്തിൽ കയറിയതിന് തമിഴ്നാട് സ്വദേശി നാരായണനെതിരെ വനം വകുപ്പ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പച്ചക്കാനം ഫോറെസ്റ്റ് സ്റ്റേഷനിലാണ് കേസ് എടുത്തത്. ഒരാഴ്ച മുൻപാണ് ഇയാൾ പൊന്നമ്പലമേട്ടിൽ എത്തി പൂജ നടത്തിയത്. ശബരിമലയിൽ മുമ്പ് കീഴ്‌ശാന്തിയുടെ സഹായിയായിരുന്നു നാരായണൻ എന്നാണ് വിവരം.
അതേസമയം സംഭവത്തിൽ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ അടിയന്തിര റിപ്പോർട്ട് തേടിയിട്ടുണ്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡ് കമീഷണറോട് ഇതേക്കുറിച്ച് വിശദമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് മന്ത്രി ആവശ്യപ്പെട്ടത്. സംഭവം വിശദമായ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വനം വകുപ്പ് മേധാവിക്കും പൊലീസ് മേധാവിക്കും പരാതി നൽകുമെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കി.
Read More : കുട്ടികളെ തീ ചാമുണ്ടി തെയ്യം കെട്ടിക്കുന്നതിനെതിരായ ഹര്‍ജി സ്വീകരിച്ച് ഹൈക്കോടതി