
തൃശ്ശൂർ: തൃശൂരിൽ വീണ്ടും നിക്ഷേപത്തട്ടിപ്പ്. ധനകാര്യ സ്ഥാപനമായ ധനവ്യവസായയിൽ പണം നിക്ഷേപിച്ച മുന്നൂറിലേറെപ്പേരാണ് കബളിപ്പിക്കപ്പെട്ടത്. നൂറു കോടിയിലേറെ നിക്ഷേപവുമായി ദമ്പതികൾ മുങ്ങിയെന്നാണ് പരാതി. ഒരു ലക്ഷം രൂപ മുതല്‍ 50 ലക്ഷം രൂപ വരെയാണ് പലർക്കും കിട്ടാനുള്ളത്. 15 ശതമാനം പലിശ വാഗ്ദാനം ചെയ്താണ് ഇവർ തട്ടിപ്പ് നടത്തിയത്. ജില്ലാ ക്രൈംബ്രാഞ്ചിന് മുന്നില്‍ കൂട്ടപ്പരാതിയാണ് എത്തിയിരിക്കുന്നത്. 100 ലേറെ പേർ പരാതിയുമായെത്തി.
തൃശൂർ വടൂക്കര സ്വദേശിയായ പി ഡി ജോയിയാണ് സ്ഥാപനത്തിന്റെ ഉടമ. ഭാര്യയും മക്കളും ഡയറക്ടർമാരാണ്. നിക്ഷേപകര്‍ കൂട്ടത്തോടെ പരാതിയുമായെത്തിയതിന് പിന്നാലെ ജോയിയും കുടുംബവും മുങ്ങി. ജോയിയും ഭാര്യ റാണിയുമാണ് പ്രതികൾ. അനധികൃതമായി നിക്ഷേപങ്ങൾ സ്വീകരിച്ചെന്ന കുറ്റവും ചുമത്തിയിട്ടുണ്ട്. സ്ഥാപനത്തിന്റെ ഉടമയുടെ വസതിക്കു മുമ്പിലും നിക്ഷേപകരുടെ നിരയുണ്ട്.
പതിനഞ്ച് ശതമാനം പലിശ നല്‍കുമെന്നായിരുന്നു വാഗ്ദാനം. ആറുമാസമായി നിക്ഷേപിച്ചവർക്ക് പലിശ ലഭിച്ചില്ല. ജോണിയെന്ന നിക്ഷേപകന് മാത്രം കിട്ടാനുള്ളത് 51.5 ലക്ഷം രൂപയാണ്. തൃശൂര്‍ പിഒ റോഡിലെ ഓഫീസിന് മുന്നിൽ ഡ്രൈവര്‍മാര്‍, ചുമട്ടു തൊഴിലാളികള്‍, കടകളില്‍ ജോലിക്കു നില്‍ക്കുന്നവർ എന്നിങ്ങനെ നിക്ഷേപകരുടെ വലിയ കൂട്ടമുണ്ട്. ഒട്ടേറെപ്പേര്‍ പണം തിരിച്ചു കിട്ടന്‍ വഴിയുണ്ടോയെന്ന് അന്വേഷിച്ചെത്തി. ഒരുലക്ഷം രൂപമുതല്‍ അന്പത് ലക്ഷം രൂപവരെ നഷ്ടമായവരണ് ഇവരില്‍ പലരും. പരാതിയിൽ തൃശൂർ സിറ്റി പൊലീസ് ആറു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നൂറിലേറെപ്പേര്‍ പരാതിയുമായി എത്തിയതിന് പിന്നാലെ കേസ് ജില്ലാ ക്രൈബ്രാഞ്ചിന് കൈമാറി. പ്രതികള്‍ക്കായി തെരച്ചില്‍ തുടരുകയാണെന്ന് ജില്ലാ ക്രൈംബ്രാഞ്ചും അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam