
കണ്ണൂർ: പയ്യന്നൂർ ധനരാജ് രക്തസാക്ഷി ഫണ്ടിലെ വരവ് ചെലവ് കണക്ക് അവതരിപ്പിക്കാൻ സംസ്ഥാന നേതൃത്വം കണ്ണൂർ സിപിഎമ്മിന് നിർദേശം നൽകി. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷിനാണ് നേതൃത്വത്തിന്‍റെ നിർദ്ദേശം. വരവും ചെലവും പൊതുജനങ്ങൾക്ക് മുൻപാകെ അവതരിപ്പിക്കണം എന്നാണ് നേതൃത്വം നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഫണ്ട് പിരിച്ചതിന്റെ കണക്ക് പൊതുസമൂഹത്തിന് മുന്നിൽ പറയേണ്ടതില്ല എന്ന മുൻ നിലപാടാണ് കണ്ണൂർ സിപിഎം തിരുത്തുന്നത്.
ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് സിപിഎമ്മിലെ സാമ്പത്തിക തിരിമറിയുടെ ഉള്ളറക്കഥകൾ വി കുഞ്ഞികൃഷ്ണൻ വെളിപ്പെടുത്തിയത്. ഒരു കോടിയിലേറെ വരുന്ന സിപിഎം ഫണ്ട് പയ്യന്നൂർ എംഎൽഎ ടിഐ മധുസൂധനനും സംഘവും തട്ടിയെന്ന മുൻ ജില്ലാ കമ്മറ്റി അംഗം വി കുഞ്ഞികൃഷ്ണന്‍റെ വെളിപ്പെടുത്തലാണ് വലിയ ചർച്ചയ്ക്ക് ഇടയാക്കിയത്. ധനരാജ് രക്തസാക്ഷി ഫണ്ട്, പയ്യന്നൂർ ഏരിയ കമ്മിറ്റി ഓഫീസ് നിർമ്മാണ ഫണ്ട്, ടി ഐ മധുസൂദനൻ എംഎൽഎയുടെ നിയമസഭാ തെരഞ്ഞെടുപ്പ് ഫണ്ട് എന്നിവയിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടന്നു എന്നായിരുന്നു ആരോപണം.
എന്നാൽ പാർട്ടി അന്വേഷണ കമ്മീഷന് പോലും ധനാപഹരണം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും തെരഞ്ഞെടുപ്പ് അടുത്തപ്പോൾ പാർട്ടി എതിരാളികളുടെയും മാധ്യമങ്ങളുടെയും കോടാലി കയ്യായ് വി കുഞ്ഞികൃഷ്ണൻ മാറുകയാണെന്നും സിപിഎം പ്രതിരോധിച്ചിരുന്നു. എന്നാല്‍, വിഷയം വിവാദമായതോടെ മുട്ടുമടക്കുകയാണ് സിപിഎം. ജനങ്ങൾക്ക് മുന്നിൽ പിരിവിന്റെ കണക്ക് പരസ്യമാക്കാൻ പാർട്ടിക്ക് ഒരു മടിയും ഇല്ലെന്ന് എം വി ഗോവിന്ദൻ പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam