
കണ്ണൂർ: സർക്കാർ പുറത്താക്കിയ ചെയര്മാന്റെ നേതൃത്വത്തിൽ ചേർന്ന ദിനേശ് ബീഡി സഹകരണ സംഘം ഭരണ സമിതി യോഗം വിവാദത്തിൽ. എം കെ ദിനേശ് ബാബുവിന്റെ നേതൃത്വത്തിലാണ് യോഗം ചേർന്നത്. മുൻ ചെയർമാൻ നടത്തിയത് നിയമലംഘനമെന്ന് വിമർശിച്ച് ടി ഒ മോഹനൻ എം എൽ എ രംഗത്തെത്തി. സാമ്പത്തിക ക്രമക്കേടുകൾ മറയ്ക്കാൻ വേണ്ടിയാണു യോഗം നടത്തിയതെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം സിപിഎം നേതാക്കളുടെ ഒത്താശയോടെ വൻ സാമ്പത്തിക ക്രമക്കേടാണ് സംഘത്തിൽ നടന്നതെന്നും ആരോപിച്ചു.
കഴിഞ്ഞ ദിവസമാണ് എം.കെ ദിനേശ് ബാബുവിനെ ചെയർമാൻ സ്ഥാനത്ത് നിന്ന് പുറത്താക്കി ചുമതല ജില്ലാ വ്യവസായ കേന്ദ്രം മാനേജർക്ക് നൽകിയത്. തമിഴ്‌നാട്ടിലെ സ്വകാര്യ ധനകാര്യ സ്ഥാപനവുമായി നടന്ന കോടികളുടെ ഇടപാടിൽ ക്രമക്കേടുണ്ടെന്ന പരാതിക്ക് പിന്നാലെയായിരുന്നു സർക്കാർ നടപടി. അതേസമയം തന്നെ പുറത്താക്കുന്നതിന് മുൻപേ നിശ്ചയിച്ച യോഗമാണ് ചേർന്നതെന്നും ഇതിൽ തെറ്റില്ലെന്നുമാണ് എം.കെ.ദിനേശ് ബാബു പ്രതികരിച്ചത്. പുതിയ ആൾ ചെയർമാൻ പദവിയിൽ ചുമതല ഏറ്റെടുത്തില്ലെന്നും, അദ്ദേഹം സ്ഥാനം ഏറ്റെടുക്കുമ്പോഴാണ് താൻ പദവി ഒഴിയേണ്ടതെന്നും ദിനേശ് ബാബു വിശദീകരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam