
തിരുവനന്തപുരം: തിരുവനന്തപുരം സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിലുണ്ടായ തീപിടുത്തം ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ഫോറൻസിക് സംഘം തീപിടുത്തമുണ്ടായ സ്ഥലം പരിശോധിക്കുകയാണ്. മന്ത്രിമാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അതിഥി മന്ദിരങ്ങൾ ബുക്ക് ചെയ്ത ഫയലുകൾക്കാണ് തീപിടിച്ചതെന്ന് പൊതുഭരണ വകുപ്പ് അറിയിച്ചു
കമ്പ്യൂട്ടറില്‍ നിന്ന് ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് ജീവനക്കാര്‍ പറയുന്നത്. എന്നാൽ ഇക്കാര്യം പരിശോധനകൾക്ക് ശേഷമേ സ്ഥിരീകരിക്കാൻ സാധിക്കൂ. അപകടത്തില്‍ ആളപായമില്ല. തീപിടുത്തമുണ്ടായതിന് പിന്നാലെ സെക്രട്ടറിയേറ്റ് വളപ്പിൽ നടന്നത് അസാധാരണ നാടകീയ സംഭവ വികാസങ്ങളാണ്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കത്തിനശിച്ചതിലുണ്ടെന്നുമാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം.
തീപ്പിടുത്തത്തിൽ ദുരൂഹതയാരോപിച്ച് പ്രതിപക്ഷം സെക്രട്ടറിയേറ്റ് വളപ്പിൽ പ്രതിഷേധിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അടക്കമുള്ള നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കി. നിലവിൽ കൂടുതൽ കോൺഗ്രസ്-ബിജെപി പ്രവര്‍ത്തകരും നേതാക്കളും സ്ഥലത്ത് പ്രതിഷേധിക്കുകയാണ്. സംസ്ഥാനത്ത് നാളെ യുഡിഎഫ് കരിദിനമാചരിക്കും.
വിഐപികളെ കുറിച്ചും വിദേശ യാത്രകളെ കുറിച്ചും ഉള്ള ഫയലുകളും നശിച്ചുവെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറയുന്നു. സ്വര്‍ണക്കടത്ത് കേസിലെ തെളിവ് നശിപ്പിക്കലാണ് ഉണ്ടായത്. മൂന്ന് സെഷനിലാണ് തീപ്പിടുത്തം ഉണ്ടായത്. നിരവധി രഹസ്യ ഫയലുകൾ കത്തിയെന്നും ചെന്നിത്തല പറഞ്ഞു.
സ്വര്‍ണക്കടത്ത് കേസുമായി ബന്ധമുള്ള ഫയലുകളും നശിച്ചെന്ന് ചെന്നിത്തല; നാളെ യുഡിഎഫ് കരിദിനം...
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam