സ്വര്‍ണക്കടത്ത് കേസുമായി ബന്ധമുള്ള ഫയലുകളും നശിച്ചെന്ന് ചെന്നിത്തല; നാളെ യുഡിഎഫ് കരിദിനം
സെക്രട്ടേറിയറ്റിൽ തീപ്പിടുത്തം നടന്ന സ്ഥലം സന്ദര്‍ശിച്ച ശേഷമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപണം ഉന്നയിച്ചത്
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പ്രോട്ടോകോൾ ഓഫീസിൽ ഉണ്ടായ തീപ്പിടുത്തത്തിൽ നശിച്ചത് സ്വര്‍ണക്കടത്ത് കേസുമായി ബന്ധമുള്ള സുപ്രധാന രേഖകളെന്ന് ചെന്നിത്തല. പ്രധാനപ്പെട്ട ഫയലുകളും നശിച്ചു. സെക്രട്ടേറിയറ്റിൽ തീപ്പിടുത്തം നടന്ന സ്ഥലം സന്ദര്‍ശിച്ച ശേഷമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപണം ഉന്നയിച്ചത് . സംഭവത്തെ കുറിച്ച് എൻഐഎ അന്വേഷിക്കമം. സംസ്ഥാനത്ത് നാളെ യുഡിഎഫ് കരിദിനം പ്രഖ്യാപിച്ചു .
വിഐപികളെ കുറിച്ചും വിദേശ യാത്രകളെ കുറിച്ചും ഉള്ള ഫയലുകൾ നശിച്ചു എന്ന് രമേശ് ചെന്നിത്തല പറയുന്നു. സ്വര്‍ണക്കടത്ത് കേസിലെ തെളിവ് നശിപ്പിക്കൽ ആണ് ഉണ്ടായത്. മൂന്ന് സെഷനിലാണ് തീപ്പിടുത്തം ഉണ്ടായത്. നിരവധി രഹസ്യ ഫയലുകൾ കത്തിയെന്നും ചെന്നിത്തല പറഞ്ഞു.
പ്രതിപക്ഷ നേതാവിനേയും എംഎൽഎമാരേയും മാധ്യമങ്ങളെയും സംഭവ സ്ഥലത്ത് നിന്ന് അകറ്റാനാണ് ശ്രമിച്ചത്. ഇതെന്താ രാജ ഭരണമാണോ? കേരളം ഭരിക്കുന്നത് സ്റ്റാലിലാണോ എന്നും ചെന്നിത്തല ചോദിച്ചു. നാൽപത് മീറ്ററോളം ദുരെ ഉള്ള ഫയലുകൾ വരെ കത്തി നശിച്ചിട്ടുണ്ടെന്നും സ്ഥലം സന്ദര്‍ശിച്ച പ്രതിപക്ഷ നേതാവ് പറഞ്ഞു. ജീവനക്കാര്‍ ഇല്ലാത്ത സമയത്ത് എങ്ങനെയാണ് തീപ്പിടുത്തം ഉണ്ടായത് എന്ന് പോലും ദുരൂഹമാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു