
തിരുവനന്തപുരം: എക്‌സലൻസ് ഇൻ ഗുഡ് ഗവേർണൻസ് പുരസ്‌കാരം ലഭിച്ച പത്തനംതിട്ട കളക്ടർ ഡോ. ദിവ്യ എസ് അയ്യർ അവാർഡ് തുകയായ ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. തന്‍റെ ഔദ്യോഗിക പേജിലൂടെ കളക്ടര്‍ തന്നെയാണ് ഈ വിവരം അറിയിച്ചത്. മകനും അച്ഛനും അമ്മയ്ക്കും ഒപ്പമാണ് ദിവ്യ മുഖ്യമന്ത്രിയെ കാണാൻ എത്തിയത്. സ്നേഹോഷ്മളമായ സ്വീകരണമാണ് മുഖ്യമന്ത്രിയും കുടുംബവും നല്‍കിയതെന്ന് ദിവ്യ ഫേസ്ബുക്കില്‍ കുറിച്ചു.
ദിവ്യ എസ് അയ്യരുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം
തിരുവനന്തപുരത്തെ ഔദ്യോഗിക മീറ്റിംഗുകൾ കഴിഞ്ഞ് വൈകുന്നേരം ആദരണീയനായ മുഖ്യമന്ത്രിയെ അദ്ദേഹത്തിന്റെ വസതിയിൽ സന്ദർശിച്ചു. കഴിഞ്ഞ ദിവസം ലഭിച്ച ഇന്ത്യൻ എക്സ്പ്രസ്സ് “Excellence in Good Governance” അവാർഡ് തുകയായ ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. ഒപ്പം കൗതുകത്തോടെ മൽഹാർ വാവയും എന്റെ അപ്പാവും അമ്മയും.
സ്നേഹോഷ്മളമായ സ്വീകരണമാണ് അദ്ദേഹവും കുടുംബവും ഞങ്ങൾക്ക് നൽകിയത്. തുക കൈമാറുമ്പോൾ അവാർഡിന്റെ സന്തോഷം പങ്കു വെച്ചുകൊണ്ട് വാവക്ക് ഒരു shake hand ഉം അവന്റെ മുത്തവും ഏറ്റു വാങ്ങിക്കൊണ്ടു അദ്ദേഹം ആ മധുരസായഹ്നത്തിനെ അവിസ്മരണീയമാക്കി തീർത്തു അടുത്ത ഉദ്യമത്തിലേക്കു കടന്നു.
എക്‌സലൻസ് ഇൻ ഗുഡ് ഗവേർണൻസ് പുരസ്കാരം കഴിഞ്ഞ ദിവസം ദില്ലിയില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് ദിവ്യ എസ് അയ്യര്‍ ഏറ്റുവാങ്ങിയത്. ഇക്കൊല്ലം ഇന്ത്യയിലെ 29 സംസ്ഥാനങ്ങളിൽ നിന്നുമുള്ള 404 ജില്ലാ കളക്ടർമാരുടെ വ്യത്യസ്ത മേഖലകളെ സംഭാവനകൾ പരിഗണിച്ചു കൊണ്ട് സുപ്രീം കോടതിയുടെ മുൻ ചീഫ് ജസ്റ്റിസ് ആയിരുന്ന ജസ്റ്റിസ് ആർ എം ലോധയുടെ അധ്യക്ഷയിലുള്ള വിദഗ്ധ ജൂറി ആണ് നിശ്ചിത മാനദണ്ഡങ്ങളനുസരിച്ചു 18 കളക്ടർമാരെ പുരസ്‌കാരത്തിന് അർഹരായി തെരഞ്ഞെടുത്തത്.
ശബരിമല തീർത്ഥാടനവുമായി ബന്ധപെട്ട് വിവിധ വകുപ്പുകളുടെ സേവനങ്ങൾ ഏകോപിപ്പിക്കുന്നതിൽ ചെയ്ത പ്രവൃത്തികൾ ആണ് സ്‌പെഷ്യൽ ജൂറി പുരസ്‌കാരത്തിൽ പരാമർശിച്ചിരുന്നതെന്ന് ദിവ്യ അറിയിച്ചിരുന്നു. തീർത്ഥാടനം സുഗമം ആക്കാൻ വിലമതിക്കാനാവാത്ത പിന്തുണ നൽകിയ കേരള സർക്കാരിന്റെ വിവിധ വകുപ്പുകൾക്കും, ശബരിമലയിലേക്ക് എത്തി ചേർന്ന ഓരോ സ്വാമിക്കും സവിനയം സഹർഷം പുരസ്‌കാരം സമർപ്പിക്കുന്നുവെന്നും ദിവ്യ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam