
കൊച്ചി: കൊച്ചിയിൽ ഡിജെ പാര്‍ട്ടിക്കിടെയുണ്ടായ സംഘർഷത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. കതൃക്കടവിലെ എടശ്ശേരി ബാറില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം. അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ചാണ് കൊച്ചിയിലെ ബാറില്‍ യുവതി ഇടുക്കി സ്വദേശിയെ വൈന്‍ ഗ്ലാസുകൊണ്ട് ആക്രമിച്ചത്. ചെവിക്ക് പിന്നില്‍ ഗ്സാസുകൊണ്ട് കുത്തേറ്റ ബഷീര്‍ ചികിത്സയിലാണ്. ഡിജെ പാര്‍ട്ടി നിര്‍ത്തിവപ്പിച്ച പൊലീസ് യുവതിക്കും ബഷീറിനുമെതിരെ രണ്ട് കേസുകളെടുത്തു.
യുവ സിനിമാ താരവും പിന്നണി ഗായകനുമെല്ലാം പങ്കെടുത്ത ഡിജെ പാര്‍ട്ടി പൊടി പൊടിക്കുന്നതിനിടെയാണ് കതൃക്കടവിലെ എടശ്ശേരി ബാറിന്‍റെ റെസ്റ്റോ കഫേയില്‍ ഇന്നലെ രാത്രി സംഘര്‍ഷമുണ്ടായത്. ഉദയംപേരൂരുകാരിയായ യുവതിയും സുഹൃത്തുക്കളും നൃത്തം ചവിട്ടുന്നതിനിടെ കൂട്ടുകാരുമൊത്ത് തൊടുപുഴയില്‍ നിന്നെത്തിയ ബഷീര്‍ ദേഹത്ത് കയറിപ്പിടിച്ചുവെന്ന് ആരോപിച്ചായിരുന്നു സംഘര്‍ഷം. കൈയ്യില്‍ ഉണ്ടായിരുന്ന വൈന്‍ ഗ്ലാസുകൊണ്ട് യുവതി ബഷീറിന്‍റെ കഴുത്തില്‍ കുത്തി, ചെവിക്ക് പിന്നിലാണ് ബഷീറിന് പരിക്കേറ്റത്. ബാറില്‍ ബഹളമായതോടെ നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ നിന്നും കണ്‍ട്രോള്‍ റൂമില്‍ നിന്നുമെല്ലാമായി ഒരു വണ്ടി പൊലീസ് സ്ഥലത്ത് പാഞ്ഞെത്തി. കഴുത്തിന് മുകളില്‍ നിന്ന് ചോരയൊലിക്കുന്നത് കണ്ട യുവാവിനെ പെട്ടന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പതിനൊന്ന് മണിവരെ തുടരേണ്ട ഡിജെ പാര്‍ട്ടി പൊലീസ് ഇടപെട്ട് നിര്‍ത്തിച്ചു. എല്ലാവരെയും ബാറില്‍ നിന്ന് ഇറക്കിവിട്ടു.
ആക്രമിച്ചതിന് യുവതിയെ കസ്റ്റഡിയിലെടുതെങ്കിലും ഇന്ന് പുലര്‍ച്ചെവരെ ചോദ്യം ചെയ്ത് വിട്ടയച്ചു. ചോദ്യം ചെയ്യലിനിടെയാണ് തനിക്ക് നേരിട്ട ദുരനുഭവം യുവതി തുറന്നുപറഞ്ഞത്, പെട്ടന്ന് പ്രതികരിക്കേണ്ടിവന്നുവെന്നും പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം തുടങ്ങിയ എറണാകുളം നോര്‍ത്ത് പൊലീസ് രണ്ട് എഫ് ഐ ആറുകള്‍ റജിസ്റ്റര്‍ ചെയ്തു. യുവതിയെ കയറിപ്പിടിച്ചെന്ന കുറ്റത്തിന് ബഷീറിനെതിരെയും ബഷീറിനെ ആക്രമിച്ചെന്ന കേസില്‍ യുവതിക്കെതിരെ മറ്റൊരു കേസുമാണ് രജിസ്റ്റർ ചെയ്തത്. നേരത്തെയും പ്രശ്നങ്ങളുണ്ടായ ഇടമാണ് ഇടശേരി ബാര്‍, 2023 ല്‍ ബാറിന് മുന്നില്‍ വെടിവയ്പ്പ് വരെ നടന്നിരുന്നു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam