
തൃശൂർ: കാമുകനും കാമുകിയും ചേർന്ന് നവജാതശിശുക്കളെ കുഴിച്ചിട്ടതായി വിവരം പുറത്ത്. അവിവാഹിതരായ യുവതിയും യുവാവുമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. തൃശൂർ പുതുക്കാട് പൊലീസ് സ്റ്റേഷനിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. സഞ്ചിയിൽ കുഞ്ഞുങ്ങളുടെ അസ്ഥികളുമായി യുവാവ് പൊലീസ് സ്റ്റേഷനിലേക്ക് കയറി വരികയായിരുന്നു. കുഞ്ഞുങ്ങളുടെ മരണം കൊലപാതകമോ എന്ന് അന്വേഷിച്ചു വരികയാണ് പൊലീസ്.
ഇന്ന് പുലർച്ചെയാണ് യുവാവ് അസ്ഥിയുമായി പൊലീസ് സ്റ്റേഷനിലെത്തിയത്. ചോദ്യം ചെയ്യലിൽ മൂന്നു വർഷം മുമ്പാണ് സംഭവമെന്ന് പൊലീസ് തിരിച്ചറിഞ്ഞു. അവിവാഹിതരായ ഇരുവർക്കും ഒരു കുഞ്ഞ് ജനിച്ചിരുന്നുവെന്ന് ഇരുവരും വെളിപ്പെടുത്തി. കുട്ടി മരിച്ചതിന് ശേഷം കുട്ടിയെ കുഴിച്ചുമൂടുകയായിരുന്നു. അതിന് ശേഷം യുവാവിൻ്റെ ആവശ്യപ്രകാരമാണ് എന്തെങ്കിലും തരത്തിലുള്ള ദോഷം തീരുന്നതിന് കുഞ്ഞിൻ്റെ അസ്ഥി പെറുക്കിയെടുത്തത്. ഈ അസ്ഥി യുവാവിനെ ഏൽപ്പിക്കുകയായിരുന്നു. അതിന് ശേഷം യുവതി വീണ്ടും രണ്ടു വർഷം മുമ്പ് മറ്റൊരു കുഞ്ഞിന് ജന്മം നൽകി. ഈ കുട്ടിയും മരിച്ചുവെന്ന് യുവാവിനെ അറിയിച്ച് കുട്ടിയെ കുഴിച്ചിടുകയായിരുന്നു. സംഭവത്തിൽ യുവാവിന് സംശയം തോന്നുകയും പുതുക്കാട് പൊലീസ് സ്റ്റേഷനിലെത്തുകയുമായിരുന്നു. കയ്യിലുണ്ടായിരുന്ന സഞ്ചിയിൽ രണ്ടു കുഞ്ഞുങ്ങളുടെ അസ്ഥികളുണ്ടായിരുന്നു. സംഭവം കണ്ട് ഞെട്ടിയ പൊലീസ് എന്താണെന്ന് അന്വേഷിച്ചു വരികയാണ്.
പുതുക്കാട് വെള്ളികുളങ്ങര സ്വദേശികളായ 26 കാരനേയും 21 കാരിയേയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്. കാമുകി തന്നിൽ നിന്ന് അകലുന്നു എന്ന സംശയത്തെ തുടർന്ന് കാമുകൻ അസ്ഥിയുമായി പൊലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. യുവതി തന്നെയും കൊല്ലുമെന്ന ഭീതിയാണ് പൊലീസ് സ്റ്റേഷനിലേക്ക് വരാൻ കാരണമെന്ന് യുവാവ് പറഞ്ഞതായി പൊലീസ് വ്യക്തമാക്കുന്നു. എന്താണ് സംഭവമെന്ന് പൊലീസിനും വ്യക്തതയില്ല. അസ്ഥികൾ കുഞ്ഞുങ്ങളുടേത് തന്നെയാണോ എന്നതുൾപ്പെടെ പൊലീസ് പരിശോധിച്ചുവരികയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam