ട്രഷറി തട്ടിപ്പിനെ കുറിച്ച് അറിഞ്ഞത് കേസ് വന്ന ശേഷം, ബിജുലാൽ ഒന്നും പറഞ്ഞിട്ടില്ലെന്നും ഭാര്യ സിമി

By Web TeamFirst Published Aug 3, 2020, 4:27 PM IST
Highlights

ഞാൻ കേസിൽ ഒരു തെറ്റും ചെയ്തിട്ടില്ല. തട്ടിപ്പിന് കൂട്ടുനിന്നിട്ടില്ല. പൊലീസ് എന്നെയും പ്രതിചേർത്തുവെന്ന് അറിഞ്ഞു. പൊലീസ് രണ്ട് മൂന്ന് വട്ടം വീട്ടിൽ വന്നു. കാര്യങ്ങൾ അവരോട് വിശദമായി പറഞ്ഞുകൊടുത്തതുമാണ്. എന്റെ മൊഴി രേഖപ്പെടുത്തിയിട്ടില്ല

തിരുവനന്തപുരം: ട്രഷറി തട്ടിപ്പ് കേസിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന് കുറ്റാരോപിതനായ ബിജുലാലിന്റെ ഭാര്യ സിമി. കേസായ ശേഷമാണ് തന്റെ അക്കൗണ്ടിലേക്ക് പണം വന്നുവെന്നടക്കം അറിഞ്ഞത്. എത്ര രൂപ എന്റെ അക്കൗണ്ടിലേക്ക് വന്നുവെന്നും എപ്പോൾ അത് മാറ്റിയെന്നും ഒന്നും ഞാനറിഞ്ഞിട്ടില്ല. ബിജുവേട്ടൻ എന്നോട് ഇതേപ്പറ്റി പറഞ്ഞിട്ടില്ലെന്നും സിമി പറഞ്ഞു.

"എന്തിനാണ് എന്നോടിത് ചെയ്തതെന്ന് അറിയില്ല. ഞാൻ ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപികയാണ്, സർക്കാർ ജീവനക്കാരിയാണ്. കല്യാണം കഴിഞ്ഞിട്ട് 13 വർഷമായി. ഇന്നേവരെ ബിജുവേട്ടന്റെ ഭാഗത്ത് നിന്ന് തെറ്റായിട്ടുള്ള ഒന്നും ഉണ്ടായിട്ടില്ല. സംശയിക്കേണ്ട തരത്തിലുള്ള യാതൊന്നും തോന്നിയിട്ടില്ല. രണ്ടുപേർക്കും ശമ്പളം ഉണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നില്ല. സന്തോഷത്തോടെയാണ് കഴിഞ്ഞിരുന്നത്" എന്നും ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ച സിമിയുടെ ഓഡിയോ സന്ദേശത്തിൽ പറയുന്നു.

"ഇന്നലെ കേസ് വന്നപ്പോഴാണ് കാര്യങ്ങൾ അറിഞ്ഞത്. ബിജുവേട്ടൻ ഓൺലൈൻ വഴി റമ്മി കളിച്ചെന്നും അതിൽ ലാഭനഷ്ടം ഉണ്ടായെന്നും നേരത്തെ പറഞ്ഞിരുന്നു. അതിലൂടെ കിട്ടിയ പണം ബാങ്ക് അക്കൗണ്ടിലേക്കും അവിടെ നിന്ന് വേറെ അക്കൗണ്ടിലേക്കും മാറ്റിയെന്ന് ബിജുവേട്ടൻ പറഞ്ഞു. ഇതറിഞ്ഞപ്പോൾ ഞാൻ ബഹളം വെച്ചു. അന്നേരം ഫോണെടുക്കാതെ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി.

ഞാൻ കേസിൽ ഒരു തെറ്റും ചെയ്തിട്ടില്ല. തട്ടിപ്പിന് കൂട്ടുനിന്നിട്ടില്ല. പൊലീസ് എന്നെയും പ്രതിചേർത്തുവെന്ന് അറിഞ്ഞു. പൊലീസ് രണ്ട് മൂന്ന് വട്ടം വീട്ടിൽ വന്നു. കാര്യങ്ങൾ അവരോട് വിശദമായി പറഞ്ഞുകൊടുത്തതുമാണ്. എന്റെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. അഴിമതിക്കാരനല്ലാത്ത നല്ല ഉദ്യോഗസ്ഥനെ കൊണ്ട് കേസ് വസ്തുനിഷ്ഠമായി അന്വേഷിക്കണം, എല്ലാം പുറത്തുവരും. ഞാനൊന്നും അറിഞ്ഞിട്ടില്ല, എന്നെ പ്രതിയാക്കുന്നത് എന്നോടും എന്റെ കുടുംബത്തോടും ചെയ്യുന്ന ക്രൂരതയാണ്.

click me!