
തിരുവനന്തപുരം: എല്ലാ മാസവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 രൂപ സംഭാവന നല്‍കുന്ന ഒമ്പതാം ക്ലാസുകാരനെ അഭിനന്ദിച്ച് ധനമന്ത്രി തോമസ് ഐസക്. തിരുവനന്തപുരം സ്വദേശി ആദര്‍ശിനെ അഭിനന്ദിച്ചാണ് ധനമന്ത്രി ഫേസ്ബുക്കില്‍ കുറിപ്പെഴുതിയത്. എല്ലാ സ്കൂളിലും ദുരിതാശ്വാസ നിധിയിയെന്ന പേരില്‍ ചെറിയ പെട്ടി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണാനെത്തിയപ്പോഴാണ് ആദര്‍ശ് ധനമന്ത്രിയെയും സന്ദര്‍ശിച്ചത്.
തിരുവനന്തപുരം, വ്ളാത്താങ്കര, വൃന്ദാവൻ ഹൈസ്കൂളിൽ ഒൻപതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ആദര്‍ശ്. അച്ഛന് കുവൈറ്റിലാണ് ജോലി. അമ്മയോടൊപ്പമാണ് താമസം. മുത്തച്ഛനൊപ്പമാണ് ആദര്‍ശ് മന്ത്രിമാരെ കാണാനെത്തിയത്. പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തിന് ശേഷമാണ് ആദര്‍ശ് എല്ലാ മാസവും മണി ഓര്‍ഡറായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം അയച്ചുകൊണ്ടിരുന്നത്. കഴിഞ്ഞ നാല് വര്‍ഷമായി മുടക്കം വരുത്തിയിട്ടില്ല.
ധനമന്ത്രിയുടേ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം
പുറ്റിങ്ങൽ വെടിക്കെട്ട് അപകടം അഞ്ചാം ക്ലാസുകാരൻ ആദർശിന്‍റെ മനസിനെ വല്ലാതെ ഉലച്ചു. ദുരന്ത ഇരകൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അടിയന്തിരസഹായം നൽകിയത് അവന് പ്രചോദനമായി. അന്നു മുതൽ എല്ലാ മാസവും ദുരിതാശ്വാസ നിധിയിലേയ്ക്ക് 10 രൂപ മണി ഓർഡറായി അയച്ചു വരുന്നു. ഇപ്പോൾ നാല് വർഷം പിന്നിടുകയാണ്. മുടക്കം ഉണ്ടായിട്ടില്ല.
ധനകാര്യ വകുപ്പിൽ നിന്നും അഭിനന്ദന സർട്ടിഫിക്കറ്റുകളും ലഭിച്ചിട്ടുണ്ടെന്ന് എന്നോട് ആദർശ് പറഞ്ഞു. മുഖ്യമന്ത്രി തന്നെ ആദർശിനെ അഭിനന്ദിച്ചുകൊണ്ട് പോസ്റ്റ് ഇട്ടിരുന്നു. കാലവർഷക്കെടുതിക്ക് സഹായം കൊടുക്കരുതെന്ന് പറയുന്നവരോടൊപ്പമല്ല കേരളമനസ്സ് എന്നു തെളിയിക്കുന്നതിന്‍റെ അനുഭവമായിട്ടാണ് മാസംതോറുമുള്ള ആദർശിന്‍റെ കുഞ്ഞു സംഭാവനയെ അദ്ദേഹം പ്രകീർത്തിച്ചത്.
തിരുവനന്തപുരം, വ്ളാത്താങ്കര, വൃന്ദാവൻ ഹൈസ്കൂളിൽ ഇപ്പോൾ ഒൻപതാം ക്ലാസിൽ പഠിക്കുകയാണ്. അച്ഛന് കുവൈറ്റിലാണ് ജോലി. അമ്മയോടൊപ്പമാണ് താമസം. ഇന്ന് അപ്പൂപ്പനോടൊപ്പം എന്നെ കാണാൻ വന്നത് മുഖ്യമന്ത്രിക്കു നൽകിയ നിവേദനത്തിന്‍റെ പകർപ്പ് തരാനാണ്. സ്കൂൾ തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയെന്ന പേരിൽ ഒരു ബോക്സ് എല്ലാ സ്കൂളുകളിലും സ്ഥാപിക്കുകയെന്നതാണ് പ്രോജക്ട്. നല്ല പങ്ക് കുട്ടികളുടെ കൈയിലും ചെറുതെങ്കിലും കാശ് കാണും. അത് തുച്ഛവിലയ്ക്ക് കിട്ടുന്ന മിഠായിയും ലഹരിവസ്തുക്കളും വാങ്ങാനാണ് ഉപയോഗിക്കുന്നത്.
ദുരിതാശ്വാസനിധി ബോക്സ് കാണുമ്പോൾ അതിലേക്ക് നിക്ഷേപിക്കാനുള്ള മനോഭാവം ഉണ്ടാവുകയും, തെറ്റായ വഴിയിലേക്ക് പോകാതിരിക്കുകയും ചെയ്യും. വർഷത്തിലൊരിക്കൽ നിശ്ചിത ദിവസം എല്ലാ സ്കൂളുകളിലും പ്രധാനധ്യാപകരുടെ സാന്നിദ്ധ്യത്തിൽ ഈ തുക എണ്ണിത്തിട്ടപ്പെടുത്തി ദുരിതാശ്വാസനിധിയിലേയ്ക്ക് കൈമാറാം. പലതുള്ളി പെരുവെള്ളം പോലെ എല്ലാ സ്കൂളുകളിലെയും പെട്ടിയിലെ പണം ഒത്തുചേർക്കുമ്പോൾ നല്ലൊരു തുകയുണ്ടാകും. പണത്തേക്കാൾ കുട്ടികളുടെ സ്വഭാവരൂപീകരണത്തിന് ഇത് സഹായിക്കുമെന്നാണ് ആദർശിന്‍റെ അഭിപ്രായം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam