
കണ്ണൂർ: തളിപ്പറമ്പ് താലൂക്കില്‍ ജൂലൈ 11ന് രാവിലെ മുതല്‍ മൂന്ന് ദിവസത്തേക്ക് ഡ്രോണ്‍, ആളില്ലാത്ത വ്യോമ വാഹനങ്ങൾ എന്നിവ ഉപയോഗിക്കുന്നത് നിരോധിച്ച് ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ ഉത്തരവിട്ടു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്ര സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് നിരോധനം. ഭാരതീയ നാഗരിക് സുരക്ഷ സംഹിത 2023 പ്രകാരമാണ് ജില്ലാ കലക്ടറുടെ ഉത്തരവ്. പോലീസ്, പാരാമിലിറ്ററി, എയർഫോഴ്‌സ്, എസ് പി ജി തുടങ്ങിയവയ്ക്ക് നിരോധനം ബാധകമല്ലെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
വെള്ളിയാഴ്ച രാത്രി തിരുവനന്തപുരത്തെത്തിയ അമിത് ഷാ രാവിലെ ബിജെപി സംസ്ഥാന ഓഫീസ് ഉദ്ഘാടനം ഉൾപ്പെടെയുള്ള പരിപാടികൾ കഴിഞ്ഞ് വൈകുന്നേരം അഞ്ച് മണിയോടെയാണ് കണ്ണൂരിലെത്തുന്നത്. സന്ദർശനത്തിന് മുന്നോടിയായി വൻ സുരക്ഷാസംവിധാനമാണ് ക്ഷേത്രത്തിലും പരിസരത്തും ഏർപ്പെടുത്തിയിട്ടുള്ളത്. അമിത്ഷാ എത്തുന്നതിന് 10 മിനിട്ടു മുമ്പ് ക്ഷേത്രത്തിൽ നിന്നും മുഴുവൻ പേരെയും ഒഴിപ്പിക്കും. ക്ഷേത്രവുമായി ബന്ധപ്പെട്ടവരൊഴികെ മറ്റ് ആർക്കും ഈ സമയത്ത് പ്രവേശനമുണ്ടാകില്ല. തിരുവനന്തപുരത്ത് നിന്നും എത്തുന്ന അമിത്ഷായെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറും അനുഗമിക്കും.
അമിത്ഷായുടെ സന്ദർശനത്തോട് അനുബന്ധിച്ച് ഇന്നു വൈകുന്നേരം നാല് മണി മുതൽ ഏഴ് മണിവരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. എയർപോർട്ട് റോഡ്, മട്ടന്നൂർ, ചാലോട്, കൊളോളം, വടുവൻകുളം, മയ്യിൽ, നണിച്ചേരി കടവ് ഭാഗത്താണ് നിയന്ത്രണം .കണ്ണൂരിൽ നിന്നും എയർപോർട്ട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ മേലെ ചൊവ്വ, താഴെ ചൊവ്വ, ചക്കരക്കൽ, അഞ്ചരക്കണ്ടി വഴി മട്ടന്നൂരിലേക്ക് പോവേണ്ടതാണ് തളിപ്പറമ്പിൽ നിന്നും എയർ പോർട്ട് ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ തളിപ്പറമ്പ്, ചിറവക്ക്, ധർമ്മശാല വഴി കണ്ണൂരിലേക്ക് പോകണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam