ഡ്രൈ ഡേയിലെ മദ്യവിതരണത്തിൽ ഉപാധികളോടെ മാറ്റം, ഒന്നാം തിയ്യതി മദ്യഷോപ്പുകൾ മുഴുവനായി തുറക്കില്ല; കരടിൽ ശുപാർശ

Published : Aug 06, 2024, 03:21 PM ISTUpdated : Aug 06, 2024, 09:34 PM IST
ഡ്രൈ ഡേയിലെ മദ്യവിതരണത്തിൽ ഉപാധികളോടെ മാറ്റം, ഒന്നാം തിയ്യതി മദ്യഷോപ്പുകൾ മുഴുവനായി തുറക്കില്ല; കരടിൽ ശുപാർശ

Synopsis

ഡ്രൈ ഡേ കാരണം കോടികൾ നഷ്ടം വരുന്നുവെന്ന നികുതി വകുപ്പിന്റെയും ടൂറിസം വകുപ്പിന്റെയും റിപ്പോർട്ട് അടിസ്ഥാനമാക്കിയാണ് നടപടിയെന്നാണ് കരടിൽ വ്യക്തമാക്കുന്നത്.

തിരുവനന്തപുരം: ഡ്രൈ ഡേയിൽ ഉപാധികളോടെ മാറ്റം വരുത്തി പുതിയ മദ്യനയം കൊണ്ടുവരാൻ  സർക്കാർ. അന്താരാഷ്ട്രാ കോൺഫറൻസുകളും ഡെസ്റ്റിനേഷൻ വെഡ്ഡിംഗും നടക്കുന്ന സ്ഥലങ്ങളിൽ ഒന്നാം തിയ്യതി മദ്യശാലകൾ തുറക്കാൻ അനുവദിക്കും. ടൂറിസം വകുപ്പിൻറെ ശുപാർശകൾ മുൻനിർത്തിയാണ് മാറ്റം.

വലിയ വിവാദങ്ങൾക്ക് പിന്നാലെയാണ് ഡ്രൈഡേയിലെ മാറ്റം. ഒന്നാം തിയ്യതി മദ്യഷാപ്പുകൾ പൂർണ്ണമായും തുറക്കില്ല. പക്ഷെ അന്താരാഷ്ട്രാ കോൺഫറൻസ്, ടൂറിസം ഗ്രൂപ്പുകളുടെ യോഗങ്ങൾ യാത്രകൾ, ഡെസ്റ്റിനേഷൻ വെഡ്ഡിംഗ്, കോർപ്പറേറ്റ് ഗ്രൂപ്പുകളുടെ യോഗങ്ങൾ, പരിശീലനപരിപാടികൾ എന്നിവയുള്ള സ്ഥലങ്ങളിലെ മദ്യശാലകൾക്കാണ് ഇളവ് ലഭിക്കും. ഡ്രൈ ഡേ കാരണം വിനോദസഞ്ചാരികൾ അകലുന്നുവെന്നും ടൂറിസം പരിപാടികൾ റദ്ദാക്കുന്നുവെന്നും ടൂറിസം വകുപ്പ് ഉന്നയിച്ചിരുന്നു. കോടികളുടെ നഷ്ടമുണ്ടാകുന്നതിനാൽ ഡ്രൈ ഡേ പിൻവലിക്കണമെന്നായിരുന്നു വകുപ്പിൻറെ ആവശ്യം. ഇത് കണക്കിലെടുത്താണ് ഉപാധികളോടെയുള്ള മാറ്റം. 

അപ്പോഴും ഇളവുള്ള സ്ഥലങ്ങൾ കണ്ടെത്തി റിപ്പോർട്ട് ചെയ്യുന്നതിൽ ഇപ്പോഴും വ്യക്തതക്കുറവുണ്ട്. പുതിയ മദ്യനയത്തിൻറെ ചട്ടത്തിൽ ഇക്കാര്യം ഉൾക്കൊള്ളിക്കാനാണ് നീക്കം. ഉപാധിയുണ്ടെങ്കിൽ ഇളവിൻറെ മറവിൽ ഡ്രൈ ഡേ കൂടുതൽ സ്ഥലങ്ങളിൽ ഒഴിവാക്കപ്പെടാനുള്ള സാധ്യതയാണ് ഏറെയുളളത്. 

ഡ്രൈ ഡേ ഒഴിവാക്കണമെന്നും ഒന്നാം തിയ്യതി മദ്യവിതരണത്തിന് അനുമതി നൽകണമെന്നും ബാർ ഉടമകൾ ഏറെ കാലമായി മുന്നോട്ട് വെക്കുന്ന ആവശ്യമാണ്. നേരത്തെ ഡ്രൈ ഡേ ഒഴിവാക്കാൻ വൻ തുക കോഴ പിരിച്ചുനൽകണമെന്ന ബാറുടമ സംഘടനാ പ്രതിനിധിയുടെ ഓഡിയോ സന്ദേശം പുറത്തുവന്നത് വൻ വിവാദമായിരുന്നു. ഡ്രൈ ഡേ പിൻവലിക്കാൻ നയപരമായി ധാരണയിലെത്തിയ സർക്കാർ രണ്ടാം ബാർ കോഴ വിവാദം വന്നതോടെ മാറ്റമുണ്ടാകില്ലെന്ന് അറിയിക്കുകയായിരുന്നു. കോഴ വാങ്ങിയില്ലെന്ന ക്രൈം ബ്രാഞ്ച് അന്വേഷണ സംഘത്തിൻറെ കണ്ടത്തലോടെയാണ് ഉപാധി വെച്ചുള്ള മാറ്റം. ഓഡിയോ സന്ദേശമിട്ട ബാറുടമയടക്കം പിന്നീട് മലക്കംമറിഞ്ഞതും സർക്കാറിന് തുണയായി. ഫലത്തിൽ കോഴ വിവാദം കെട്ടടങ്ങുകയും ബാറുടമകളുടെ ദീർഘനാളത്തെ ആവശ്യം ഉപാധികളോടെയെങ്കിലും സർക്കാർ അംഗീകരിക്കുകയുമാണ് ഉണ്ടായത്.

ആറ് മാസം വൈദ്യുതി ചാർജും കുടിശ്ശികയും ഈടാക്കില്ല, വയനാട് ദുരന്ത മേഖലയിലെ ഉപഭോക്താക്കൾക്ക് മന്ത്രിയുടെ ഉറപ്പ്

 

 

 

 

PREV
click me!

Recommended Stories

ശശി തരൂരിന് സവര്‍ക്കര്‍ പുരസ്കാരം; ചോദ്യത്തോട് പ്രതികരിക്കാതെ കൈകൂപ്പി തൊഴുത് വിഡി സതീശൻ, രാഹുലിന്‍റെ ജാമ്യത്തിൽ മറുപടി
ചിത്രപ്രിയ കഴിഞ്ഞ ശനിയാഴ്ച വീട്ടിൽ നിന്നിറങ്ങിയത് കടയിലേക്കെന്ന് പറഞ്ഞ്, പിന്നീട് കണ്ടെത്തിയത് ഒഴിഞ്ഞ പറമ്പിൽ മൃതദേഹം