
കൊച്ചി: പ്രതിപക്ഷ നേതാവ് ‘വി ഡി സതീശന്‍റെ നുണകൾ’ എന്ന പേരിൽ മത്സരം നടത്തി ഡിവൈഎഫ്ഐ. സംഘടനയുടെ എറണാകുളം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച സതീശൻ പറഞ്ഞ നുണകൾ - നുണപറയൽ മത്സരം സംസ്ഥാന പ്രസിഡന്‍റ് വി വസീഫ് ഉദ്ഘാടനം ചെയ്തു. രണ്ട് മിനുട്ടിൽ സതീശൻ പറഞ്ഞ പരമാവധി നുണകൾ തുറന്നുകാട്ടുന്നതായിരുന്നു മത്സരമെന്നാണ് ഡിവൈഎഫ്ഐ നേതൃത്വം പറയുന്നത്. രണ്ട് മിനിറ്റ് കൊണ്ട് സതീശന്‍റെ 11 നുണകൾ എണ്ണിപ്പറഞ്ഞ് മഹാരാജാസ് വിദ്യാർത്ഥി സഫ്വാൻ ഒന്നാമതും 10 നുണകൾ ചൂണ്ടിക്കാണിച്ച അഥീന രണ്ടാമതുമെത്തിയെന്ന് ഡിവൈഎഫ്ഐ അറിയിച്ചു.
നേരത്തെ, സതീശന്‍റെ നുണകൾ എന്ന പേരിൽ ഇടത് സൈബര്‍ പോരാളികൾ ഫേസ്ബുക്ക് പേജ് ആരംഭിച്ചിരുന്നു. ‘സതീശൻ ടോക്സ്: നുണ പറയാതൊരു ദിവസമില്ലെനിക്കീ ഭൂമിയിൽ’ എന്നാണ് പേജിന്‍റെ ബയോയിൽ കുറിച്ചിട്ടുള്ളത്. യാതൊരു ഉളുപ്പുമില്ലാതെ നിരന്തരം പച്ചക്കള്ളം മാത്രം പറയുന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെ യഥാര്‍ത്ഥ മുഖം പൊതുജനത്തിന് മുന്നില്‍ തുറന്നുകാണിക്കുക എന്നതാണ് ലക്ഷ്യമെന്ന് പേജിൽ അഡ്മിൻ പോസ്റ്റ് ചെയ്തിട്ടുണ്ട്. വിവാദങ്ങളും, നട്ടാല്‍കുരുക്കാത്ത നുണക്കോട്ടകളും തീര്‍ത്ത് കേരളത്തിന്‍റെ മുന്നേറ്റത്തെ തടയാന്‍ ശ്രമിക്കുന്ന പ്രതിപക്ഷത്തിനുള്ള താക്കീതാണിതെന്നും പോസ്റ്റിൽ പറയുന്നു. ഈ പേജിന് ഇതിനകം 68,000 ഫോളോവേഴ്സുണ്ട്.
അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, മുൻ യു ഡി എഫ് സർക്കാരിന്‍റെ കാലത്തെ അഴിമതികളും ഭരണപരാജയങ്ങളും ജനങ്ങളിലെത്തിക്കാൻ ലക്ഷ്യമിട്ട് സി പി എം പുതിയ വെബ്സൈറ്റ് പുറത്തിറക്കിയിരുന്നു. 'ഇരുണ്ട കാലം' എന്ന പേരിലുള്ള ഈ വെബ്സൈറ്റിലൂടെ യു ഡി എഫ് ഭരണകാലത്തുണ്ടായ വിവാദങ്ങളും അഴിമതി കേസുകളും വിശദമായി പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാനാണ് പാർട്ടി നീക്കം. 'മകനേ തിരിച്ച് വരല്ലേ' എന്ന സോഷ്യൽ മീഡിയ ക്യാമ്പയിനും ഇതിന്റെ ഭാഗമായി ആരംഭിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രതിപക്ഷത്തെ പ്രതിരോധത്തിലാക്കാനും 10 വർഷമായി തുടരുന്ന പിണറായി വിജയൻ സർക്കാരിന്റെ നേട്ടങ്ങൾ ഉയർത്തിക്കാട്ടാനും ഈ വെബ്സൈറ്റ് ഗുണമാകുമെന്നാണ് സിപിഎം കണക്കുകൂട്ടുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam