
തിരുവനന്തപുരം: അന്തരിച്ച ഡിവൈഎഫ്ഐ നേതാവ് പി ബിജുവിന്‍റെ പേരില്‍ ഫണ്ട് തട്ടിപ്പെന്ന വാര്‍ത്ത വ്യാജമെന്ന് ഡിവൈഎഫ്ഐ. ഡിവൈഎഫ്ഐയെ അപമാനിക്കാനുള്ള ഹീന തന്ത്രമാണ് നടക്കുന്നത്. ഒരു പരാതിയും ഇതുവരെയും കിട്ടിയിട്ടില്ലെന്നും ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ഷിജു ഖാന്‍ പറഞ്ഞു. റെഡ് കെയര്‍ സെന്‍റര്‍ പൊതുജനങ്ങളില്‍ നിന്ന് പണം പിരിക്കുന്നില്ല. ഡിവൈെഫ്ഐ പ്രവര്‍ത്തകരുടെ ഒരു ദിവസത്തെ വരുമാനം, വിവിധ ചലഞ്ചുകളില്‍ നിന്നുള്ള വരുമാനവും എന്നിവയില്‍ നിന്നാണ് ധനസമാഹരണം നടത്തുന്നതെന്നും ഷിജു ഖാന്‍ വിശദീകരിച്ചു. അന്തരിച്ച പി ബിജുവിന്‍റെ ഓർമ്മയില്‍ തിരുവനന്തപുരം മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ച് റെഡ് കെയർ സെന്‍ററും ആമ്പുലന്‍സ് സർവീസും തുടങ്ങാൻ സിപിഎം ജില്ലാ കമ്മറ്റിയുടെ ആഹ്വാന പ്രകാരമായിരുന്നു ഫണ്ട് പിരിവ്.
ഒരു കൊല്ലം മുമ്പ് പൊതുജനങ്ങളിൽ നിന്ന് ആകെ പിരിച്ചെടുത്തത് 11,20,200 രൂപയാണ്. എന്നാൽ മേൽ കമ്മറ്റിക്ക് ആദ്യം കൈമാറിയത് ആറുലക്ഷം മാത്രമാണ്. അന്ന് പാളയം ബ്ലോക്ക് സെക്രട്ടറിയായിരുന്ന ഇപ്പോഴത്തെ ജില്ലാ വൈസ് പ്രസിഡന്‍റ് എസ് ഷാഹിനാണ് പണം കൈവശം വച്ചിരുന്നതെന്നാണ് ആക്ഷേപം. 5,24,200 അടയ്ക്കാതെ നേതാവ് കൈവശം വെച്ചെന്ന് ഡിവൈഎഫ്ഐയിലെ ഒരു വിഭാഗം സിപിഎം നേതൃത്വത്തെ അറിയിച്ചു. മെയ് മാസം ഏഴിന് ചേർന്ന സിപിഎം പാളയം ഏരിയാകമ്മറ്റി യോഗത്തിൽ ഉണ്ടായ രൂക്ഷവിമർശനത്തിന് പിന്നാലെ പല ഘട്ടമായി 1,3200 ത്തോളം രൂപ കുടി മേൽകമ്മറ്റിയിൽ അടച്ചു. ഇനി 3 മുക്കാൽ ലക്ഷത്തോളം രൂപ കൂടി അടക്കാനുണ്ടെന്നും ഈ പണം പലിശക്ക് കൊടുത്തെന്നും വരെ ആക്ഷേപമുണ്ട്. അതേസമയം പണം ബാങ്ക് അക്കൗണ്ടിലുണ്ടെന്നാണ് പാളയം ബ്ലോക്ക് കമ്മിറ്റിയുടെ വിശദീകരണം. ആരോപണത്തെ കുറിച്ച് ഷഹിൻ പ്രതികരിച്ചിട്ടില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam