പാലാരിവട്ടം പാലത്തിന് കാര്യമായ പ്രശ്നങ്ങളുണ്ട്, വിശദമായ അറ്റകുറ്റപ്പണി വേണം: ഇ ശ്രീധരൻ

By Web TeamFirst Published Jul 4, 2019, 1:18 PM IST
Highlights

ശ്രീധരന്‍റെ റിപ്പോര്‍ട്ടും ഐഐടി റിപ്പോര്‍ട്ടുമായി ഒത്തുനോക്കുമെന്നും തുടര്‍ന്ന് ഇ ശ്രീധരനും ഐഐടി പ്രതിനിധികളുമായി ചര്‍ച്ച നടത്താനാണുമാണ് സര്‍ക്കാര്‍ തീരുമാനം.

തിരുവനന്തപുരം: പാലാരിവട്ടം മേൽപ്പാലത്തിന് ഗുരുതരപ്രശ്നങ്ങളുണ്ടെന്ന്  ഇ ശ്രീധരൻ സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കി. പാലം പൊളിക്കുന്നതിനെക്കുറിച്ച് വിശദമായ ചർച്ചക്ക്  ശേഷമേ തീരുമാനമെടുക്കൂവെന്ന് മന്ത്രി ജി സുധാകരൻ അറിയിച്ചു.

പാലാരിവട്ടം പാലം നിർമ്മാണത്തിലെ അപാകതകളെക്കുറിച്ചാണ് ഇ ശ്രീധരന്‍റെ നേതൃത്വത്തിലുള്ള വിദഗ്ദസമിതി പരിശോധിച്ചത്. പാലത്തിന് കാര്യമായ പ്രശ്നങ്ങളുണ്ട്. അതിനാൽ ഘടനാപരമായ മാറ്റങ്ങൾ  വേണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് ഇ ശ്രീധരൻ സമർപ്പിച്ച റിപ്പോർട്ടിലെ പ്രധാന ശുപാർശ. പുനരുദ്ധാരണത്തിന് ശേഷമേ പാലത്തിലൂടെ ഗതാഗതം പുനസ്ഥാപിക്കാവുവെന്നും റിപ്പോട്ടിൽ നിർദ്ദേശിക്കുന്നു.

പാലത്തിന്‍റെ ബലക്ഷയം പരിശോധിക്കാൻ മദ്രാസ് ഐഐടിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.  ഇവരുടെ അന്തിമ റിപ്പോർട്ട് കൂടി കിട്ടയ ശേഷമായിരിക്കും അടുത്ത നടപടിയെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ വ്യക്തമാക്കി. ശ്രീധരന്‍റെ റിപ്പോർട്ട് മാത്രം പരിഗണിച്ച് തീരുമാനമെടുക്കാന്‍ കഴിയില്ല, ഐഐടി റിപ്പോർട്ടും ശ്രീധരന്‍റെ റിപ്പോർട്ടും പഠിച്ച ശേഷം വീണ്ടും ഇവരുമായി ചർച്ച നടത്തും.  

അതേസമയം നിലവിലെ പണികൾ തുടരാനും  സർക്കാർ തീരുമാനിച്ചു.  റിപ്പോർട്ടിനെക്കുറിച്ച് സർക്കാരാണ് നിലപാട് വ്യക്തമാക്കേണ്ടതെന്നായിരുന്നു ഇ ശ്രീധരന്‍റെ പ്രതികരണം. ശ്രീധരന്‍റെ മേൽനോട്ടത്തിൽ  മദ്രാസ് കാൺപൂർ ഐഐടിയിലെ വിദഗ്ദർ ഉൾപ്പടെയുള്ള സംഘമാണ്  പരിശോധന നടത്തിയത്.
 

click me!