
തിരുവനന്തപുരം: പിഎം ശ്രീ വിഷയത്തിൽ മന്ത്രിസഭാ ഉപസമിതി എല്ലാ വശവും പരിശോധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ. യുഡിഎഫുമായുള്ള ചർച്ചകൾ ആവശ്യമുണ്ട്. നിശ്ചിത സമയത്തിനുള്ളിൽ ഉപസമിതി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുമെന്നും മുഖ്യമന്ത്രിയും സർക്കാരുമാണ് അന്തിമ തീരുമാനം എടുക്കേണ്ടതെന്നും ഷംസുദ്ദീൻ മാധ്യമങ്ങളോട് പറഞ്ഞു.
കേന്ദ്രത്തിന് തീരുമാനമെടുക്കാനുള്ള ഏകപക്ഷീയമായ കരാറിലാണ് കഴിഞ്ഞ സർക്കാർ ഒപ്പുവെച്ചതെന്നും മന്ത്രി കുറ്റപ്പെടുത്തി. എല്ലാം അടിയറവ് വെച്ചുള്ള കരാറിലാണ് മുൻ സർക്കാർ ഒപ്പിട്ടത്. കരാറിൽനിന്ന് പിൻവാങ്ങാനോ മാറ്റംവരുത്താനോ കേന്ദ്ര സർക്കാരിന് മാത്രമാണ് അവകാശം. അത്തരമൊരു കരാറിൽ ഒപ്പുവെച്ച ശേഷം ഇപ്പോൾ വർത്തമാനം പറഞ്ഞിട്ടു കാര്യമുണ്ടോ? കഴിഞ്ഞ സർക്കാരിന്റെ തുടർച്ചയാണ് ഈ സർക്കാർ എന്നതും പരിഗണിക്കണം. കഴിഞ്ഞ സർക്കാർ പദ്ധതി മരവിപ്പിച്ചിട്ടില്ല. നീട്ടിവെക്കുകയാണ് ചെയ്തത്. രാഷ്ട്രീയ നിലപാടുകൾ സംരക്ഷിച്ചുകൊണ്ടുള്ള തീരുമാനമെടുക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനത്തെച്ചൊല്ലി മുസ്ലീം ലീഗിൽ അഭിപ്രായ വ്യത്യാസമുണ്ടെന്നത് കേവലം വാർത്ത മാത്രമാണെന്നും ഷംസുദ്ദീൻ പറഞ്ഞു. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിൽ ഉൾപ്പെടുത്തേണ്ട യോഗ്യതയുള്ള നിരവധി ആളുകൾ ഉണ്ട്. എന്നാൽ കുറച്ച് ആളുകളെ മാത്രമേ ഉൾപ്പെടുത്താനാകൂ. പാർട്ടിയാണ് എല്ലാം തീരുമാനിച്ചത്. പുറത്തുവരുന്ന വാർത്തകൾ പൊലിപ്പിക്കുന്ന കാര്യങ്ങളാണെന്നും മന്ത്രി പറഞ്ഞു. വഖഫ് ബോർഡ് പുനഃസംഘടന സംബന്ധിച്ചു നോമിനേറ്റഡ് അംഗങ്ങളുടെ കാര്യത്തിൽ ചില ആക്ഷേപങ്ങൾ ഉണ്ടെന്നും ഇക്കാര്യത്തിൽ കോടതി നിർദേശം കാക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam