
പത്തനംതിട്ട: പത്തനംതിട്ടയിൽ പതിമൂന്നുകാരി നൽകിയ പീഡന പരാതി വ്യാജമാണെന്ന് തെളിഞ്ഞതിന് പിന്നാലെ, കേസിലെ ദുരൂഹതകൾ നീക്കാൻ വിശദമായ അന്വേഷണത്തിനൊരുങ്ങി പൊലീസ്. പ്രണയനൈരാശ്യം കൊണ്ട് മാത്രം ഒരു പെൺകുട്ടി പത്തുപേർക്കെതിരെ ഇത്തരമൊരു ഗുരുതര മൊഴി നൽകുമോ എന്ന കാര്യത്തിൽ പൊലീസിന് ഇപ്പോഴും സംശയമുണ്ട്. പരാതി വ്യാജമാണെന്ന് വ്യക്തമായതോടെ കേസ് അവസാനിപ്പിക്കാൻ കൂടൽ പൊലീസ് നീക്കം നടത്തിയിരുന്നെങ്കിലും, ജില്ലാ പൊലീസ് മേധാവിയുടെ ഇടപെടലോടെ അന്വേഷണം വീണ്ടും ഊർജിതമാക്കുകയായിരുന്നു. പോക്സോ കേസായതിനാൽ പെൺകുട്ടിയെ ഒരിക്കൽ കൂടി കൗൺസിലിംഗിന് വിധേയമാക്കാനും, കൃത്യമായ അന്വേഷണത്തിന് ശേഷം മാത്രം കോടതിയിൽ റഫർ ചാർജ് സമർപ്പിച്ചാൽ മതിയെന്നുമാണ് നിലവിലെ നിർദ്ദേശം.
അതേസമയം, ഈ വ്യാജ പീഡന പരാതിയുടെ പേരിൽ കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലീസ് ക്രൂരമായി മർദ്ദിച്ചെന്ന പരാതിയിലും ഇപ്പോൾ പ്രത്യേക അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ക്രൂരമർദ്ദനത്തിനിരയായ യുവാവ് ആഭ്യന്തരമന്ത്രിക്ക് നേരിട്ട് പരാതി നൽകിയതിനെത്തുടർന്നാണ് ജില്ലാ പോലീസ് മേധാവി അന്വേഷണത്തിന് ഉത്തരവിട്ടത്. പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളും മർദ്ദനവും അന്വേഷിക്കാൻ ഒരു പ്രത്യേക സംഘത്തെത്തന്നെ നിയോഗിക്കുമെന്നാണ് സൂചന.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam