എം വി ഗോവിന്ദനെതിരെ വിമർശനവുമായി ജി സുധാകരൻ. ഗോവിന്ദൻ ഒരു കമ്മ്യൂണിസ്റ്റല്ലെന്നും അധികപ്പറ്റാണെന്നും നാണമുണ്ടെങ്കിൽ സെക്രട്ടറി സ്ഥാനം രാജിവെച്ച് പോകണമെന്ന് ആവശ്യപ്പെട്ടു. പാർട്ടിക്കെതിരെ പ്രവർത്തിക്കുന്ന  യഥാർത്ഥ വർഗ്ഗവഞ്ചകനാണെന്നും ആരോപിച്ചു

ആലപ്പുഴ: സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ കടുത്ത രാഷ്ട്രീയ വിമർശനവുമായി സി പി എം മുൻ നേതാവും അമ്പലപ്പുഴ എം എൽ എയുമായ ജി സുധാകരൻ. എം വി ഗോവിന്ദൻ വകതിരിവ് കാണിക്കണമെന്ന് പറഞ്ഞ സുധാകരൻ, ഗോവിന്ദന്‍റെ വ്യക്തിപരമായ യോഗ്യതകളെ ചോദ്യം ചെയ്യുകയും ചെയ്തു. എം വി ജയരാജൻ പാർട്ടി വിട്ടവരെക്കുറിച്ച് നടത്തിയ പ്രസ്താവനയിൽ തന്റെ പേര് പറഞ്ഞിട്ടില്ലെന്നും മറ്റ് രണ്ടുപേരുടെ പേരാണ് പറഞ്ഞതെന്നും ചൂണ്ടിക്കാട്ടി സുധാകരൻ, തെറ്റ് പറ്റിയാൽ പാർട്ടിയായാലും വ്യക്തികളായാലും തിരുത്തണമെന്നും അല്ലാത്തവർ ചരിത്രത്തിന്റെ ചവിറ്റുകൊട്ടയിലാകുമെന്നും എം വി ഗോവിന്ദനെ ഓർമ്മിപ്പിച്ചു. താൻ മെമ്പർഷിപ്പ് പുതുക്കാതെ മാറിനിന്നാൽ എങ്ങനെയാണ് വർഗ്ഗവഞ്ചകനാവുകയെന്ന് ചോദിച്ച അദ്ദേഹം, എം വി ഗോവിന്ദനാണ് യഥാർത്ഥ വർഗ്ഗവഞ്ചകനെന്നും ആരോപിച്ചു. നേതൃസ്ഥാനത്തിരുന്ന് പാർട്ടിക്കെതിരെ പ്രവർത്തിക്കുന്ന ഗോവിന്ദന് പാർട്ടി നശിക്കട്ടെ എന്ന ചിന്തയാണെന്നും പാർട്ടി സെക്രട്ടറി സ്ഥാനത്തിരിക്കാൻ അയാൾക്ക് നാണമില്ലേയെന്നും സുധാകരൻ ആഞ്ഞടിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നാണമുണ്ടെങ്കിൽ രാജിവയ്ക്കണം

എം വി ഗോവിന്ദൻ പറയുന്നത് ആർക്കെങ്കിലും മനസ്സിലാകുന്നുണ്ടോ എന്ന് ചോദിച്ച സുധാകരൻ, വായടയ്ക്കുന്നതാണ് അയാൾക്ക് നല്ലതെന്നും അഭിപ്രായപ്പെട്ടു. ഗോവിന്ദൻ ഒരു സൈദ്ധാന്തികനാണെന്ന് പത്രക്കാർ മാത്രമാണ് പറയുന്നത്. എല്ലാ തിരഞ്ഞെടുപ്പുകളിലും പാർട്ടിയെ തോൽപ്പിച്ച ഗോവിന്ദന് പാർട്ടിയെ നയിക്കാൻ ഒട്ടും കെൽപ്പില്ലെന്നും അയാൾ വെറുമൊരു അധികപ്പറ്റാണെന്നും സുധാകരൻ വിമർശിച്ചു. കസേരയിലിരുന്ന് ആളാകുന്ന ഗോവിന്ദൻ ഒരു കമ്മ്യൂണിസ്റ്റല്ലെന്നും സ്വയം തിരുത്താൻ കഴിയാത്തയാൾക്ക് എങ്ങനെയാണ് മറ്റുള്ളവരെ തിരുത്താൻ കഴിയുകയെന്നും സുധാകരൻ ചോദ്യമുയർത്തി. ഈ സ്ഥാനത്തിരിക്കാൻ ഗോവിന്ദൻ ഒട്ടും യോഗ്യനല്ലെന്നും നാണമുണ്ടെങ്കിൽ സെക്രട്ടറി സ്ഥാനം രാജിവെച്ച് പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.