എട്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് നാല് കിലോ അരി നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ

Published : Aug 18, 2026, 10:37 PM IST
N Shamsudheen

Synopsis

ഓണാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് നാല് കിലോ അരി നൽകുമെന്ന് സർക്കാർ അറിയിച്ചു. അതോടൊപ്പം, കശുവണ്ടി മേഖലയിലെ തൊഴിലാളികൾക്കും ഫാക്ടറികളിലെ ജീവനക്കാർക്കും 2026 വർഷത്തെ ബോണസായി 20 ശതമാനം തുക നൽകാനും തീരുമാനമായി.

തിരുവനന്തപുരം: ഓണാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ പ്രീ പ്രൈമറി തലം മുതൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് നാല് കിലോ അരി നൽകുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ അറിയിച്ചു. അരി വിതരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം നാളെ തിരുവനന്തപുരം പട്ടം സെന്റ് മേരീസ് ഗവണമെന്റ് ഗേൾസ് ഹൈസ്‌കൂളിൽ നടക്കുമെന്ന് മന്ത്രി അറിയിച്ചു. സ്‌കൂളുകളിൽ നടക്കുന്ന ഓണാഘോഷത്തിന് കുട്ടികൾക്ക് ഇഷ്ടമുള്ള വേഷം ധരിച്ചെത്താൻ അനുമതി നൽകിക്കൊണ്ട് ഉത്തരവിറക്കിയിട്ടുണ്ടെന്നും മന്ത്രി തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

അതേസമയം, കശുവണ്ടി മേഖലയിലെ തൊഴിലാളികൾക്കും ഫാക്ടറികളിലെ ജീവനക്കാർക്കുമുള്ള 2026 വർഷത്തെ ബോണസ് 20 ശതമാനമായി നിശ്ചയിച്ചു. ഓരോ തൊഴിലാളിക്കും 11,500 രൂപ ബോണസ് അഡ്വാൻസായി നൽകും. തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയുടെ സാന്നിധ്യത്തിൽ ചേർന്ന കശുവണ്ടി വ്യവസായ ബന്ധസമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച വ്യവസ്ഥകൾ അംഗീകരിച്ചത്.

നിശ്ചയിച്ച ബോണസ് തുകയിൽനിന്ന് അഡ്വാൻസ് ബോണസ് കുറച്ചശേഷം ശേഷിക്കുന്ന തുക 2027 ജനുവരി 31ന് മുമ്പ് തൊഴിലാളികൾക്ക് വിതരണം ചെയ്യും. 2026 ഡിസംബറിൽ കണക്കാക്കുന്ന ബോണസ് തുകയേക്കാൾ അഡ്വാൻസ് തുക കൂടുതലാണെങ്കിൽ അധിക തുക ഓണം ഇൻസെന്റീവായി കണക്കാക്കും. ബോണസ് അഡ്വാൻസ് കൈപ്പറ്റിയശേഷം ഫാക്ടറി തുറന്ന് പ്രവർത്തിക്കുകയും തൊഴിലാളി സ്വന്തം കാരണത്താൽ ജോലിക്ക് ഹാജരാകാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ 11,500 രൂപയുടെ ബോണസ് അഡ്വാൻസിന് പൂർണമായി അർഹതയില്ലെങ്കിൽ കുറവുള്ള തുക തൊഴിലാളിയുടെ ശമ്പളത്തിൽനിന്ന് തിരിച്ചുപിടിക്കാവുന്നതാണ്.

ബോണസ് അഡ്വാൻസ് ഓഗസ്റ്റ് 23നകം തൊഴിലാളികൾക്ക് വിതരണം ചെയ്യും. ഓഗസ്റ്റ് 15ന്റെയും തിരുവോണത്തിന്റെയും ഉത്സവാവധി ശമ്പളം ബോണസ് അഡ്വാൻസിനോടൊപ്പം നൽകും.കശുവണ്ടി ഫാക്ടറികളിലെ മാസശമ്പളക്കാരായ ജീവനക്കാർക്ക് മൂന്ന് മാസത്തെ ശമ്പളത്തിന് തുല്യമായ തുക അഡ്വാൻസ് ബോണസായി നൽകും. 2026 ജൂലൈ മാസത്തെ ശമ്പളം അടിസ്ഥാനമാക്കിയാണ് ഫാക്ടറി സ്റ്റാഫിന്റെ ബോണസ് കണക്കാക്കുക. 2026 ജൂലൈ 31 വരെയുള്ള കാലയളവിൽ 75 ശതമാനം ഹാജരുള്ള തൊഴിലാളികൾക്ക് മുഴുവൻ ബോണസ് അഡ്വാൻസും അതിൽ കുറവ് ഹാജരുള്ളവർക്ക് ആനുപാതികമായ തുകയും നൽകും. വ്യവസ്ഥകൾ തൊഴിലാളി-തൊഴിലുടമ പ്രതിനിധികൾ അംഗീകരിച്ച് ഒപ്പുവച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

എല്ലാ തീരദേശ ജില്ലകളിലും റെഡ് അലർട്ട്; ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത
കൊച്ചിയിൽ നിന്ന് 45 ടൺ വിഭവങ്ങളുമായി പ്രത്യേക കാർഗോ വിമാനം പുറപ്പെട്ടു; പ്രവാസ ലോകത്ത് ഓണം ആഘോഷമാക്കാൻ ലുലു